Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആര്‍. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍
reporter

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11ന് ജയില്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ സത്യപ്രതിജ്ഞ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജയിലിനുള്ളില്‍ ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ നടക്കുന്നത്. ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്തതിനെ തുടര്‍ന്ന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗണ്‍സിലര്‍മാരില്‍ ഒരാളാണ് വാര്‍ഡ് 20-ല്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട സുഗതന്‍. ജയിലില്‍വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതിന് നിയമപരമായ വിലക്കില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിലുള്ളത് അസാധാരണ സാഹചര്യമാണെന്നും ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.

ജയിലില്‍നിന്ന് പുറത്തിറക്കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍

സത്യപ്രതിജ്ഞയ്ക്കായി സുഗതനെ ജയിലില്‍നിന്ന് താല്‍ക്കാലികമായി വിട്ടയക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. സുഗതന്‍ കരുതല്‍ തടങ്കലിലാണെന്നും ഭരണഘടനാപരമായി കരുതല്‍ തടങ്കലില്‍ കഴിയുന്നയാളെ ഇത്തരത്തില്‍ പുറത്തുവിടാനാകില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. കാപ്പ നിയമപ്രകാരം ജയിലില്‍ കഴിയുന്ന തനിക്ക് സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുഗതന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ജയിലില്‍വച്ചുതന്നെ സത്യപ്രതിജ്ഞ നടത്താന്‍ അവസരമൊരുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് കോടതി അതിന് അനുമതി നല്‍കിയത്. പഞ്ചായത്ത് രാജ് ചട്ടപ്രകാരം ജയിലില്‍വച്ച് സത്യപ്രതിജ്ഞ നടത്തുന്നതിന് നിയമതടസ്സമില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കാപ്പ കേസില്‍ സുഗതന് ജാമ്യം അനുവദിക്കരുതെന്ന നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചു.

മറ്റ് കേസുകളില്‍ സത്യപ്രതിജ്ഞയ്ക്കായി സുഗതന് നെടുമങ്ങാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഈ മാസം 14ന് കോര്‍പ്പറേഷന്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായിരുന്നു ജാമ്യം. എന്നാല്‍ പിന്നീട് കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലായതോടെ ഹൈക്കോടതിയുടെ അനുമതിയില്ലാതെ ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെയാണ് സുഗതന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസംതന്നെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ടായിരുന്നു. തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ അംഗത്വം നഷ്ടപ്പെടാമെന്ന വ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനം നിര്‍ണായകമായി.

 
Other News in this category

 
 




 
Close Window