കോതമംഗലം: മാര്‍ ബസേലിയോസ് ആസ്പത്രിയില്‍ മൂന്നു മാസത്തിലേറെയായി നടന്നുവന്ന നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലായി. മൂന്നു നഴ്‌സുമാരുടെ ആത്മഹത്യാ ഭീഷണിക്കൊടുവിലാണ് സമരത്തിന് വഴിത്തിരിവുണ്ടായത്. ലേബര്‍ കമ്മീഷണര്‍ ടി.ടി. ആന്റണിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ച രാത്രി എട്ടുമണിക്ക് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കൂടി എത്തിയതോടെയാണ് ഒത്തുതീര്‍പ്പിലെത്തിയത്. ഇതോടെ നഴ്‌സുമാര്‍ സമരം പിന്‍വലിക്കുകയായിരുന്നു.
സമരത്തിന് മുമ്പുള്ള നില പുനഃസ്ഥാപിക്കാനും 19ന് ആരോഗ്യമന്ത്രിയുടെയും തൊഴില്‍വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തില്‍ നടത്തുന്ന മന്ത്രിതല ചര്‍ച്ചയില്‍ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാനും ധാരണയായി. വ്യാഴാഴ്ച മുതല്‍ സമരത്തിന് മുമ്പ് നിലനിന്നിരുന്ന രീതിയില്‍ എല്ലാവര്‍ക്കും ജോലിയില്‍ പ്രവേശിക്കുവാനും അനുമതിയായി.
മിനിമം വേതനം നല്‍കണം, മൂന്ന് ഷിഫ്ട് സമ്പ്രദായം നടപ്പാക്കണം തുടങ്ങി കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് ഇരുവിഭാഗവും തമ്മില്‍ ലേബര്‍ വകുപ്പുമായി ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും നടപ്പാക്കണം. കൂടാതെ ബോണ്ട് ട്രെയിനികളായവരെ സ്ഥിരപ്പെടുത്തുന്ന പ്രശ്‌നം 19ന് നടത്തുന്ന യോഗത്തില്‍ ചര്‍ച്ചചെയ്യും. ഇരുവിഭാഗങ്ങളുടെയും ഒപ്പുവച്ച കരാര്‍ പ്രതിപക്ഷ നേതാവ് രാത്രി പത്തരയോടെ സമരപ്പന്തലിലെത്തി അറിയിച്ചതിനുശേഷമാണ് സമരം അവസാനിപ്പിച്ചത്.