പ്രസ്റ്റണ്‍ ആസ്ഥാനമാക്കിയുള്ള സീറോ മലബാര്‍ സഭയുടെ 'ഗ്രേറ്റ് ബ്രിട്ടണ്‍ ' രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍. ജോസഫ് സ്രാമ്പിക്കലിന് സ്കോട്ട്ലാന്‍ഡിലെ വിവിധ രൂപതകളില്‍ ആവേശോജ്വല വരവേല്‍പ്പ്. ഡന്‍ഡി രൂപതയില്‍ ഫാ. ജോണ്‍ ആന്‍മുറ CST , ഫാ. റോജി നരിത്തൂക്കില്‍ CST, ഫാ. ജോണ്‍ മുണ്ടയ്ക്കല്‍ CST, ഫാ. പീറ്റര്‍ തോമസ് OFM കപ്പൂച്ചിൻ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്നലെ രാവിലെ ഡന്‍ഡി സെന്റ്. ക്ലെമെന്‍സ് പള്ളിയില്‍ 9 മണിക്ക് ദിവ്യബലി അര്‍പ്പിച്ച ശേഷം ഡന്‍ഡിയിലെയും പെര്‍ത്തിലെയും വിശ്വാസികളെ കാണാനും നിയുക്ത മെത്രാന്‍ സമയം കണ്ടെത്തി.
തുടര്‍ന്ന് ഡന്‍കെല്‍ഡ് രൂപതാധ്യക്ഷന്‍ സ്റ്റീഫന്‍ റോബ്‌സണുമായും വികാരി ജനറല്‍ ആന്‍ഡോ ആഞ്ചലോസാന്തോയുമായും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഫാ. ജോസഫ് പിണക്കാട്ട് സേവനം ചെയ്യുന്ന അബര്‍ഡീനിലെ മാസ്ട്രിക് ദേവാലയത്തിലും അവിടെയുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഇടയിലും സന്ദര്‍ശനം നടത്തി വൈകുന്നേരത്തോടെ അബര്‍ഡീന്‍ രൂപതാധ്യക്ഷന്‍ റൈറ്റ് റവ. ഹ്യുഗ് ഗില്‍ബെര്‍ട്ട് OSBയുമായും മാര്‍ സ്രാമ്പിക്കല്‍ കൂടിക്കാഴ്ച നടത്തി.
രൂപതാധ്യക്ഷന്മാരും വൈദികരും വിശ്വാസികളും വളരെ ആവേശത്തോടു കൂടിയാണ് സ്വീകരിച്ചതെന്ന് മാര്‍ സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ ഈ ആവേശവും സഭാകാര്യങ്ങളില്‍ ഉള്ള താല്പര്യവും തന്റെ പുതിയ ശുശ്രൂഷ മേഖലയ്ക്ക് വലിയ കരുത്തും ആവേശവും പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ രൂപതയിലും പ്രവര്‍ത്തിക്കുന്ന വൈദികരുടെ മികച്ച നേതൃത്വത്തിന്റെയും ജനങ്ങള്‍ക്ക് ആത്മീയ പരിശീലനം നല്‍കുന്നതില്‍ കാണിക്കുന്ന വലിയ ഉത്സാഹത്തിന്റെയും തെളിവുകളാണ് ജനങ്ങളുടെ ഈ താല്പര്യത്തിന്റെ പ്രധാന കാര്യങ്ങളിലൊന്ന് എന്ന് മാര്‍ സ്രാമ്പിക്കല്‍ സൂചിപ്പിച്ചു.
മാര്‍ സ്രാമ്പിക്കലിനൊപ്പം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തിലും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. വളരെ അനൗദ്യോഗികമായാണ് തന്റെ പ്രാരംഭ സന്ദര്‍ശനങ്ങള്‍ മാര്‍ സ്രാമ്പിക്കല്‍ ആരംഭിച്ചതെങ്കിലും തങ്ങള്‍ക്കു സ്വന്തമായി കിട്ടിയ പുതിയ മെത്രാനെ കാണുവാനും സംസാരിക്കുവാനുമായി വളരെ ആവേശത്തോടെയാണ് ഓരോ സ്ഥലത്തും ജനങ്ങള്‍ കാത്തു നിന്നത്. നാളെ മാര്‍ സ്രാമ്പിക്കല്‍ ന്യൂകാസില്‍ പ്രദേശം കേന്ദ്രീകരിച്ചാണ് സന്ദര്‍ശനങ്ങള്‍ നടത്തുന്നത്. |