മുന്‍ സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണനടക്കം എട്ടു പേരെ പ്രതിചേര്‍ത്ത് വിജിലന്‍സ് എഫ്‌ഐആര്‍. വിദേശമദ്യം വാങ്ങിയതിലെ ക്രമക്കേടില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ നല്‍കിയിരിക്കുന്നത്.
കണ്‍സ്യൂമര്‍ ഫെഡിന് കീഴിലുള്ള മദ്യ വിതരണ ഷോപ്പുകളില്‍ വിദേശ മദ്യം ഇറക്കുമതി ചെയ്തതില്‍ ക്രമക്കേടുണ്ടെന്ന പാരിത മാസങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ വിജിലന്‍സ് കോടതി പരിഗണിച്ചിരുന്നു. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. സിഎന്‍ ബാലകൃഷ്ണന്‍ അടക്കമുള്ളവരെ പ്രതി ചേര്‍ക്കണമെങ്കില്‍ വ്യക്തമായ തെളിവുകള്‍ വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
സിഎന്‍ ബാലകൃഷ്ണനെതിരെ ആയിരുന്നു കഴിഞ്ഞ ഏപ്രിലിലെ വിജിലന്‍സിന്റെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്. കണ്‍സ്യൂമര്‍ ഫെഡ് വിറ്റ വിദേശമദ്യത്തിന്റെ ഇന്‍സെന്റീവ് തുകയില്‍ ക്രമക്കേടുകള്‍ നടന്നതായാണ് വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
കൂടാതെ കരാര്‍ നല്‍കിയതിലും അഴിമതിയുണ്ട്. വിദേശമദ്യത്തിന്റെ വില്‍പ്പന കൂടിയിട്ടും സെയില്‍സ് ഇന്‍സെന്റീവ് കുറഞ്ഞു. 20112014 കാലയളവിലാണ് മദ്യ വില്‍പ്പന വളരെ കൂടിയിട്ടും ഇന്‍സെന്റീവ് കുറഞ്ഞത്. ഇതില്‍ തന്നെ 2014ല്‍ ഇന്‍സെന്റീവായി ലഭിച്ചത് രണ്ടുലക്ഷം രൂപ മാത്രമാണ്. അതേസമയം ഡിജിപി ടോമിന്‍ തച്ചങ്കരി എംഡിയായി ചുമതല ഏറ്റെടുത്ത ശേഷം 2015ല്‍ ഇന്‍സെന്റീവായി 90 ലക്ഷം രൂപ കിട്ടിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കൂടാതെ ഇന്‍സെന്റീവ് തുകയുടെ രേഖകള്‍ കാണാനില്ല. ഇടപാടുകളില്‍ രേഖയില്ലാത്തതിനാല്‍ വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. മൊബൈല്‍ ത്രിവേണിയുടെ വാഹനനിര്‍മ്മാണവുമായി ബന്ധപ്പെട്ടും വ്യാപക ക്രമക്കേടുകള്‍ നടന്നെന്നും, കോടികളുടെ നിര്‍മ്മാണ ചുമതല നല്‍കിയത് കരാര്‍ വിളിക്കാതെയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. |