വിവാഹത്തിനായി ജയ ലളിത പലവട്ടം ഒരുങ്ങിയെങ്കിലും എംജിആര്‍ ഒഴിഞ്ഞുമാറിയെന്ന് 'അമ്മ' എന്ന ജീവചരിത്രപുസ്തകത്തില്‍ എഴുത്തുകാരി വാസന്തി ചൂണ്ടിക്കാട്ടുന്നു. കുടുംബിനിയായി ജീവിക്കുകയായിരുന്നു ജയയുടെ ഏറ്റവും വലിയ സ്വപ്നം.
എംജിആര്‍ 'അമ്മു' എന്നാണു ജയലളിതയെ വിളിച്ചിരുന്നത്. വിവാഹിതനാണെങ്കിലും 31 വയസ്സിനു മൂത്തതാണെങ്കിലും തന്നെയും അണ്ണന്‍ ജീവിതത്തിലേക്കു കൂട്ടുമെന്ന് 'അമ്മു' കരുതി. യാത്രകളിലെല്ലാം ഒപ്പം കൂട്ടിയതും മറ്റുള്ളവരുടെ എതിര്‍പ്പ് അവഗണിച്ച് ഏറെ സ്‌നേഹം കാട്ടിയതുമെല്ലാം തന്നെ സ്വന്തമായി കണ്ടതുകൊണ്ടാണെന്നും വിശ്വസിച്ചു.
എംജിആറിന്റെ ഇദയക്കനിയായി തിളങ്ങുന്നതിനിടെയായിരുന്നു 1970ലെ അപ്രതീക്ഷിത പിണക്കം. ആ അകല്‍ച്ച നീണ്ടത് 10 വര്‍ഷത്തോളം. മറ്റു നടിമാരെ എംജിആര്‍ നായികമാരാക്കിയപ്പോള്‍, ജയ തെലുങ്ക് നടന്‍ ശോഭന്‍ ബാബുവുമായി അടുത്തു. അവരുടെ വിവാഹചിത്രങ്ങളുടെ ആല്‍ബം കണ്ടെന്ന സുഹൃത്തിന്റെ വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. എന്നാല്‍, മറ്റാരും അതു സ്ഥിരീകരിക്കുന്നില്ല. പിന്നീടു കേട്ടത് ആ ബന്ധവും മുറിഞ്ഞെന്ന വാര്‍ത്ത.
അതിനിടെ, എംജിആര്‍ 1977ല്‍ മുഖ്യമന്ത്രിയായി. നാലു വര്‍ഷത്തിനു ശേഷം ജയയെ അദ്ദേഹം ഫോണില്‍ വിളിച്ചു, അണ്ണാ ഡിഎംകെയില്‍ ചേരണമെന്നതായിരുന്നു ആവശ്യം. പ്രതിപക്ഷത്തു കരുണാനിധിയുടെ വാക്ചാതുര്യം ജനക്കൂട്ടത്തെ ആകര്‍ഷിക്കുമ്പോള്‍, തന്റെ ഭാഗത്ത് ആരാധകരെ പിടിച്ചിരുത്തുന്ന താരറാണി തന്നെ വേണമെന്നു തലൈവര്‍ കരുതി. മിന്നല്‍വേഗത്തിലായിരുന്നു പിന്നെ പാര്‍ട്ടിയില്‍ ജയയുടെ വളര്‍ച്ച. അതു ചിലനേതാക്കളെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്.
എംജിആര്‍ 1984ല്‍ യുഎസില്‍ ചികില്‍സയ്ക്കു പോയതു പോലും ജയ അറിഞ്ഞില്ല. അതിനു മുന്‍പ് അപ്പോളോ ആശുപത്രിയില്‍ കിടന്നപ്പോഴും ജയയ്ക്കു കാണാനായില്ല. എങ്ങനെയെങ്കിലും അണ്ണനെ കാണാന്‍ സമ്മതിക്കണമെന്നാവശ്യപ്പെട്ട് അവര്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു കത്തെഴുതുക വരെ ചെയ്തു. യുഎസില്‍ വൃക്കമാറ്റിവയ്ക്കലിനു ശേഷം അടുത്തവര്‍ഷം മടങ്ങിവന്നിട്ടും ജയയോട് അണ്ണനു മൗനം. എംജിആറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ ജയയെ നേതാക്കളില്‍ ചിലര്‍ ചേര്‍ന്നു വിഐപി റൂമില്‍ പൂട്ടിയിട്ടു.
ജയലളിത അങ്ങേയറ്റം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും അതേസമയം തനിക്കു നല്ല ഒരു ജീവിതം നിഷേധിച്ചതില്‍ വെറുക്കുകയും തന്നെ ഉപയോഗപ്പെടുത്തുകയാണെന്നു പരിഭവിക്കുകയും ചെയ്ത പുരട്ചി തലൈവര്‍ 1987ല്‍ യാത്രയായി; പുരട്ചി തലൈവി അവിവാഹിതയായി ജീവിതം തുടര്‍ന്നു. |