കേരളത്തില്‍ ഇന്ന് കളരി പരിശീലിപ്പിക്കുന്ന അപൂര്‍വ്വം സ്ത്രീ ഗുരുക്കളില്‍ ഒരാള്‍, എന്ന് മാത്രമല്ല കഴിഞ്ഞ 67 വര്‍ഷത്തിലധികമായി കളരിയെ ഉപാസിച്ച് ജീവിക്കുന്ന ഈ എഴുപത്തിയാറുകാരി മെയ് വഴക്കം കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തുകയും ചെയ്യും. തച്ചോളി ഒതേനന്റെയും ഉണ്ണിയാര്‍ച്ചയുടെയും വീര കഥകള്‍ കേട്ടു തഴമ്പിച്ച വടകരക്കാര്‍ക്ക് മീനാക്ഷിയമ്മ എന്നും വിസ്മയമാണ്.
കേരളത്തിന്റെ ആയോധന കലയായ കളരിപയറ്റ് ഗുരുക്കളായ മീനാക്ഷിയമ്മ യ്ക്ക് ഇപ്പോള്‍ ഇരിട്ടിമധുരമാണ്.
കളരിയെന്ന് നാവുളുക്കാതെ പറയാന്‍ പഠിക്കുന്ന കാലം. മീനാക്ഷി എന്ന ഒന്നാം ക്ലാസ്സുകാരിയിലെ നര്‍ത്തകിയാണ് കളരിയിലേക്ക് ചുവടുമാറ്റുന്നത്. ഏഴാം വയസ്സില്‍ അങ്കത്തട്ടിലുറപ്പിച്ച ചുവടുകള്‍, പതിറ്റാണ്ടുകള്‍ ആറു കഴിഞ്ഞിട്ടും അടിതെറ്റിയിട്ടില്ല.
പെണ്‍കുട്ടികള്‍ കളരി പഠിക്കുന്നത് ശീലമുണ്ടായിരുന്ന കാലത്താണ് മീനാക്ഷിയെന്ന കുറുമ്പിയെ അച്ഛന്‍ ദാമു കളരിയിലേക്ക് വിടുന്നത്. കൂട്ടുകാരുമൊത്ത് പാടത്തും പറമ്പിലും കളിച്ചും ചിരിച്ചും കളരിയില്‍ എത്തുമ്പോഴേക്കും വൈകും.
ഗുരുവായ രാഘൂട്ടി മാഷിന്റെ വഴക്കുകളില്‍ നിന്നുമാണ് മീനാക്ഷിയുടെ മനംമാറ്റത്തിന്റെ തുടക്കം. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട കഠിന പരിശീലനം. കൂടെ പഠിച്ചവര്‍ പാതിവഴിയില്‍ കളരിയോടു വിട പറഞ്ഞെങ്കിലും മീനാക്ഷി പുതിയ അടവുകളിലേക്കും പയറ്റുകളിലേക്കും തിരിഞ്ഞു. കളരിയെയറിഞ്ഞാണ് മീനാക്ഷി അടവുകള്‍ മന:പാഠമാക്കിയത്.
സ്‌കൂള്‍ അധ്യാപകന്‍ കൂടിയായിരുന്നു രാഘൂട്ടിമാഷ് എന്ന രാഘവന്‍ ഗുരുക്കള്‍. പെട്ടന്നൊരു ദിവസമാണ് രാഘൂട്ടിമാഷ് വടകര പുതുപ്പണം ഗ്രാമത്തില്‍ കരിമ്പനപ്പാലത്ത് സ്വന്തമായി കളരി സംഘം ആരംഭിക്കുന്നത്.
പണ്ട് കളരി പരിശീലനത്തില്‍ ജാതി വൃത്യാസം ഉണ്ടായിരുന്നു. രാഘവന്‍ ഗുരുക്കള്‍ക്ക് വിവേചനം അനുഭവിച്ചതിന്റെ വാശിയിലാണ് കളരിക്കായി കുഴി കുഴിച്ചതെന്നും മീനാക്ഷിയമ്മ പറയുന്നു. അന്ന് ഉന്നത കുലത്തിലുള്ളവര്‍ മാത്രമാണ് കളരി അഭ്യസിച്ചിരുന്നത്. |