റേഷന്‍, വരള്‍ച്ചാപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനു ഡല്‍ഹിയില്‍ പോകാന്‍ തീരുമാനിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘത്തിനു പ്രധാനമന്ത്രി നരേന്ദ്രമോഡി സന്ദര്‍ശനാനുമതി നിഷേധിച്ചു. തനിക്കു തിരക്കുണ്ടെന്നും ഇക്കാര്യത്തിന് ധന, ആഭ്യന്തരമന്ത്രിമാരെ കണ്ടാല്‍ മതിയെന്നുമാണു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു സംസ്ഥാനസര്‍ക്കാരിനു ലഭിച്ച അറിയിപ്പ്.
ഇതു രണ്ടാമത്തെ തവണയാണ് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘത്തിനെ കാണാന്‍ പ്രധാനമന്ത്രി തയാറാകാത്തത്. നേരത്തേ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സഹകരണപ്രസ്ഥാനങ്ങള്‍ അഭിമുഖീകരിച്ച പ്രതിസന്ധി ശ്രദ്ധയില്‍പ്പെടുത്താന്‍ അനുമതി ചോദിച്ചപ്പോഴും സംഘത്തെ കാണാന്‍ കൂട്ടാക്കിയില്ല.
മോഡിയുടെ നിലപാടില്‍ നിയമസഭയില്‍ ബി.ജെ.പി. അംഗം ഒഴികെയുള്ളവര്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. ഒ. രാജഗോപാല്‍ ഒറ്റപ്പെട്ടു. സഭയുടെ വികാരം കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകഷ്ണന്‍ നിര്‍ദേശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സര്‍വകക്ഷിയോഗ തീരുമാനപ്രകാരം പ്രധാനമന്ത്രിയെ കാണാന്‍ ഈ മാസം 20, 21 തീയതികളില്‍ അനുമതി ചോദിച്ചിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍, ഇതിന് നിഷേധാത്മകമായ മറുപടിയാണു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു ലഭിച്ചത്. പ്രധാനമന്ത്രിക്ക് വല്ലാത്ത തിരക്കാണെന്നും അതുകൊണ്ട് മറ്റു മന്ത്രിമാരെ കണ്ടാല്‍ മതിയെന്നുമാണ് അറിയിപ്പ് ലഭിച്ചത്. സംസ്ഥാനം നിര്‍ദേശിച്ച തീയതിയില്‍ സൗകര്യമില്ലെങ്കില്‍ പ്രധാനമന്ത്രി മറ്റൊരുദിവസം അനുവദിക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫീസ് നിഷേധക്കുറിപ്പ് അയയ്ക്കുന്നതു സ്വാഭാവികമായും പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷമായിരിക്കും. ഇതില്‍ നിന്നു മനസിലാക്കേണ്ടതു സര്‍വകക്ഷിസംഘത്തെ കാണാന്‍ പ്രധാനമന്ത്രിക്കു താല്‍പര്യമില്ലെന്നാണ്. ഇതിന് പുറമെ, സംസ്ഥാനത്തെ അപമാനിക്കുന്ന തരത്തില്‍ ആഭ്യന്തര മന്ത്രിയെയോ, ധനമന്ത്രിയെയോ കാണാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പാര്‍ട്ടിയംഗം കൂടി ഉള്‍പ്പെടുന്ന സംഘത്തിനാണ് അനുമതി നിഷേധിച്ചത്. ഇതു ജനാധിപത്യത്തിനും ഫെഡറലിസത്തിനും എതിരാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. |