രൂക്ഷമായ വരള്‍ച്ചയെ അതിജീവിക്കാന്‍ കൃത്രിമമഴയ്ക്കുള്ള സാധ്യത പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വരള്‍ച്ച സംബന്ധിച്ച് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയാവതരണ നോട്ടീസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. ഈ നീക്കത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചെങ്കിലും വരള്‍ച്ചനേരിടുന്നതില്‍ സര്‍ക്കാര്‍ അവധാനത കാട്ടിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷനിര ഒന്നടങ്കം ഇറങ്ങിപ്പോയി.
വരള്‍ച്ച നേരിടാന്‍ മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. കിയോസ്‌ക്കുകള്‍ സ്ഥാപിച്ചതു ടാങ്കറില്‍ വെള്ളം വിതരണം ചെയ്യാന്‍ തടസമാകില്ല. വന്യമൃഗങ്ങള്‍ കാടിറങ്ങാതിരിക്കാന്‍ കാട്ടില്‍ത്തന്നെ വെള്ളം ലഭ്യമാക്കും. കാട്ടുതീ അണയ്ക്കാന്‍ വ്യോമസേനയുടെ സഹായത്തോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടുണ്ട്. വരള്‍ച്ചമൂലം കൃഷിക്കാര്‍ക്കുണ്ടായ നഷ്ടം നികത്തുമെന്നും പിണറായി പറഞ്ഞു.
വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമമഴ പെയ്യിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ചില വിദേശരാജ്യങ്ങളിലും മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതു വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. റഡാറുകള്‍ ഉപയോഗിച്ച് കരിമേഘങ്ങളെ കണ്ടെത്തി ചില രാസവസ്തുക്കള്‍ ഉപയോഗിച്ച് മഴപെയ്യിക്കുന്ന വിദ്യ ചെലവേറിയതാണെന്നും അല്ലെന്നും വാദമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. ഉപ്പ് ഉപയോഗിച്ചാണ് മഴപെയ്യിക്കുന്നത്. അതിനാല്‍ ചെലവ് കുറവാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യുവകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. ഇപ്പോള്‍ യു.പിയിലുള്ള കേന്ദ്ര ആഭ്യന്തര, കൃഷിമന്ത്രിമാര്‍ ഏഴിനു ശേഷമേ ഡല്‍ഹിയിലുണ്ടാകുകയുള്ളുവെന്ന് അറിയിപ്പുകിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഭൂര്‍ഗഭ ജലനിരപ്പില്‍ നാലുമീറ്റര്‍ കുറവുണ്ടെന്നാണ് കേന്ദ്ര റിപ്പോര്‍ട്ടെന്നു മന്ത്രി മാത്യു ടി. തോമസ് വ്യക്തമാക്കി. വരള്‍ച്ച നേരിടാന്‍ നിര്‍മിക്കുന്ന 55 തടയണകളില്‍ 44 എണ്ണത്തിന്റെ പണി പൂര്‍ത്തിയായി. പൈപ്പ് ലൈനുകളിലെ തകരാറുകള്‍ 12 മണിക്കൂറിനകം പരിഹരിക്കും. ജല അതോറിറ്റിയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് അനുദിനം കുറയുകയാണെന്നും മന്ത്രി പറഞ്ഞു. |