കൗമാര പ്രായത്തില്‍ പൊലിഞ്ഞ ദുരന്തമാണ് മിഷേല്‍ എന്ന പെണ്‍കുട്ടി. പ്രണയമാണ് പതിനെട്ടാം വയസ്സില്‍ അവളെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നു കരുതുന്നു. പുറകെ നടന്ന ചെറുപ്പക്കാരനെ ഒഴിവാക്കാന്‍ മിഷേലിന് ആത്മഹത്യ ചെയ്യേണ്ടി വന്നുവോ.
reporter
കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പിറന്ന സ്വദേശിയായ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി ഗോശ്രീ പാലത്തിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ച. കലൂര്‍ പള്ളിയില്‍ നിന്ന് ഇറങ്ങിയ മിഷേല്‍ വൈകീട്ട് ഏഴ് മണിയ്ക്ക് ഗോശ്രീ പാലത്തിലേക്ക് നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മിഷേല്‍ ഒറ്റയ്ക്കാണ് ദൃശ്യത്തില്‍ നടന്നുപോകുന്നത്. ദൃശ്യത്തില്‍ വ്യക്തത കുറവുണ്ടെങ്കിലും വസ്ത്രത്തിന്റെ നിറവും നടക്കുന്ന രീതിയും വെച്ച് നോക്കിയാണ് അത് മിഷേല്‍ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചത്. ഹൈക്കോടതി ജങ്ഷന് സമീപത്തുള്ള ഫഌറ്റില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. മിഷേലിനെ പോലെ തോന്നിക്കുന്ന പെണ്‍കുട്ടിയെ ഗോശ്രീ പലത്തില്‍ വെച്ച് കണ്ടെന്ന് നേരത്തെ സാക്ഷിമൊഴി ഉണ്ടായിരുന്നു. മരണം ആത്മഹത്യയാണെന്ന പൊലീസ് നിഗമനത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യവും .
ഞായറാഴ്ചകളില്‍ അവധിയായതിനാല്‍ മിഷേല്‍ വീട്ടില്‍ പോകുകയായിരുന്നു പതിവ്. തിങ്കളാഴ്ച്ച പരീക്ഷയായതിനാല്‍ മിഷേല്‍ ഹോസ്റ്റലില്‍ തങ്ങി. കലൂര്‍ പള്ളിയില്‍ നൊവേന കൂടാന്‍ പോയ പെണ്‍കുട്ടി എട്ടുമണിയായിട്ടും ഹോസ്റ്റലില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പിറ്റേന്ന് സന്ധ്യയ്ക്ക് മിഷേലിന്റെ മൃതദേഹം കൊച്ചി വാര്‍ഫില്‍ നിന്നും കിട്ടി.
പാലാരിവട്ടത്ത് ഒന്നാം വര്‍ഷം സിഎ വിദ്യാര്‍ത്ഥിയായ ഇലഞ്ഞി സ്വദേശി മിഷേല്‍ ഷാജിയുടെ മൃതദേഹം കൊച്ചി വാര്‍ഫില്‍ നിന്നും മാര്‍ച്ച് ആറിന് വൈകീട്ടാണ് കണ്ടെടുത്തത്. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി മിഷേലിന്റെ പിറവം സ്വദേശി ക്രോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രോണിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. മിഷേലിന്റെ ഫോണിലേക്ക് ക്രോണിന്റെ സംശയകരമായ ഫോണ്‍ കോളുകളും സന്ദേശങ്ങളും വന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മരിക്കുന്നതിന്റെ തലേ ദിവസം 57 സന്ദേശങ്ങളും മരിച്ച ദിവസം 32 സന്ദേശങ്ങളും മിഷേലിന്റെ ഫോണിലേക്ക് ക്രോണിന്‍ അയച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. അഞ്ചു തവണ ഇയാള്‍ മിഷേലിനെ വിളിച്ചിട്ടുമുണ്ട്.
കായലില്‍ച്ചാടി മിഷേല്‍ മരിക്കുന്നതിനു തലേന്നാള്‍ 100 ടെക്സ്റ്റ് മെസേജുകളാണ് ഇയാള്‍ ആ പെണ്‍കുട്ടിയുടെ ഫോണിലേക്ക് അയച്ചത്. ക്രോണിന്‍ കോടതിയില്‍ പറഞ്ഞത് ഇങ്ങനെ:
'രണ്ടു വര്‍ഷമായി മിഷേലുമായി പ്രണയത്തിലാണെന്നും മരണത്തില്‍ പങ്കില്ലെന്നും ക്രോണിന്‍ കോടതിയില്‍ പറഞ്ഞു. തങ്ങളുടെ ബന്ധം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇപ്പോള്‍ മിഷേലിന്റെ വീട്ടുകാര്‍ ഒന്നും അറിയില്ലെന്നു നടിക്കുകയാണ്. മിഷേലുമായി ഫോണില്‍ പതിവായി സംസാരിക്കുമായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് റായ്ഗഡിലേക്കു പോയശേഷം മിഷേലിനെ ഫോണില്‍ ദിവസവും ബന്ധപ്പെടുമായിരുന്നു. മിഷേല്‍ 'മിസ്ഡ് കോള്‍' അടിക്കുമ്പോള്‍ തിരികെ വിളിക്കുകയായിരുന്നു പതിവ്. അവസാനം താന്‍ വിളിക്കുമ്പോള്‍ പള്ളിയില്‍ പോയിട്ടുവരാമെന്നാണു മിഷേല്‍ പറഞ്ഞത്. ചെറിയ ചെറിയ പ്രശ്‌നങ്ങളും സൗന്ദര്യ പിണക്കങ്ങളും മാത്രമാണ് തങ്ങള്‍ക്കിടയിലുമുണ്ടായിരുന്നത്.' ക്രോണിന്‍ പറയുന്നു.
ഇക്കാര്യം മിഷേലിന്റെയും തന്റെയും മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാമെന്നും ക്രോണിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മിഷേലിന്റെ മരണം നടക്കുമ്പോള്‍ താന്‍ നാട്ടില്‍ ഉണ്ടായിരുന്നില്ല. മിഷേല്‍ മരിക്കാന്‍ മാത്രം എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ക്രോണിന്‍ പറഞ്ഞു.
മിഷേലിനെ കാണാതായ അന്നും ഫോണില്‍ വിളിച്ചിരുന്നു. പള്ളിയില്‍ പോകുകയാണെന്നും കൂട്ടുകാരികള്‍ ഒപ്പമുള്ളതിനാല്‍ പിന്നെ വിളിച്ചാല്‍ മതിയെന്നും മിഷേല്‍ പറഞ്ഞു. തങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും തിങ്കളാഴ്ച വിളിക്കാമെന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചതെന്നും ക്രോണിന്‍ കോടതിയില്‍ പറഞ്ഞു. മിഷേലിന്റെ ഫോണ്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. കണ്ടെടുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
കേസിലെ നിര്‍ണായക തെളിവായിരിക്കുന്നത് മിഷേലിന് ക്രോണിന്‍ അയച്ച ഭീഷണി സ്വഭാവത്തിലുള്ള ഫോണ്‍ സന്ദേശങ്ങളാണ്. മരണത്തിന് മുമ്പുള്ള രണ്ടുദിവസങ്ങളില്‍ മാത്രം നൂറോളം മെസേജുകളാണ് ക്രോണിന്‍ മിഷേലിന് അയച്ചത്. എന്നാല്‍, പോലീസില്‍ ഹാജരാകും മുമ്പേ ഈ മെസേജുകള്‍ മുഴുവന്‍ ക്രോണിന്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇതു ക്രോണിനെ പോലീസ് സംശയിക്കാനുള്ള പ്രധാന തെളിവായി. ശാസ്ത്രീയ പരിശോധനയിലൂടെ ഈ മെസേജുകള്‍ വീണ്ടെടുക്കാനുള്ള ശ്രമം പോലീസ് തുടങ്ങിയിരുന്നു. അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ചിനും ഈ മെസേജുകള്‍ നിര്‍ണായകമാണ്.
അതേസമയം ക്രോണിന്‍ പറയുന്നതു കളവാണെന്നു മിഷേലിന്റെ പിതാവ് ഷാജി പറഞ്ഞു. ക്രോണിനെ അറിയില്ലെന്നും ഇങ്ങനെയൊരു ബന്ധു തങ്ങള്‍ക്കില്ലെന്നും മിഷേലിന്റെ പിതാവ് ഷാജി പറഞ്ഞു. ഇയാളുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്നു മിഷേല്‍ പറഞ്ഞിട്ടില്ല. ഇതേക്കുറിച്ച് പരാതിയോ സംഭാഷണമോ ഉണ്ടായിട്ടില്ല. മകളെ അപായപ്പെടുത്തിയതാണെന്ന് ഉറച്ചുവിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.