താന്‍ വഞ്ചിക്കപ്പെടുമെന്ന ആശങ്ക ഡയാനയെ എപ്പോഴും അലട്ടിയിരുന്നു. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. തന്റെ മൂഡിനനുസരിച്ച് പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമായിരുന്നു അവരുടേത്. പുതിയ വെളിപ്പെടുത്തലുകള്‍ വീണ്ടും ഡയാന- ചാള്‍സ് ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുകയാണ്. ചാള്‍സിന് മനസമാധാനം കൊടുക്കാത്ത സ്ത്രീയായിരുന്നു ഡയാന രാജകുമാരിയെന്നും അവര്‍ മാനസികമായി അസുഖമുള്ള സ്ത്രീയായിരുന്നുവെന്നുമാണ് പുതിയ വെളിപ്പെടുത്തലുകള്‍. ''വഞ്ചിക്കപ്പെട്ട സ്ത്രീയെന്നാകും ഡയാനയെപ്പറ്റി ഏറെപ്പേരും കരുതുന്നത്. എന്നാല്‍, യാഥാര്‍ഥ്യം അതല്ലെന്ന് ജീവചരിത്രകാരന്‍ അഭിപ്രായപ്പെടുന്നു. ഇരുവരും അവരുടെ ബന്ധത്തെക്കുറിച്ച് തന്നോട് തുറന്നുപറയാന്‍ തയയ്യാറായിട്ടുണ്ട്. അതില്‍ ചില കാര്യങ്ങള്‍ വളരെയേറെ നടുക്കമുണ്ടാക്കുന്നതാണ്. ചാള്‍സ് രാജകുമാരന് ജീവിതത്തിലൊരിക്കലും സമാധാനം നല്‍കാന്‍ ഡയാന രാജകുമാരി തയ്യാറായിട്ടില്ല. മധുവിധു കാലത്തുതുടങ്ങിയ വഴക്കും കുറ്റപ്പെടുത്തലും എല്ലായ്‌പ്പോഴും തുടര്‍ന്നു.'' കാമില പാര്‍ക്കര്‍ ബൗള്‍സുമായുള്ള ബന്ധത്തെച്ചൊല്ലി ഡയാന പലപ്പോഴും വഴക്കിട്ടിരുന്നതായും കൊട്ടാരം ജീവചരിത്രകാരന്‍ തയ്യാറാക്കിയ പുതിയ പുസ്തകത്തില്‍ പറയുന്നു. ചാള്‍സിന്റെയും ഡയാനയുടെയും ജീവചരിത്രവുമായി പുറത്തിറങ്ങിയ സാലി ബെഡെല്‍ സ്മിത്തിന്റെ 'പ്രിന്‍സ് ചാള്‍സ്: ദ പാഷന്‍സ് ആന്‍ഡ് പാരഡോക്‌സസ് ഓഫ് ആന്‍ ഇംപ്രോബബിള്‍ ലൈഫ്' എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. ഡയാനയുമായി ചാള്‍സിന്റെ വിവാഹം മുതല്‍, അവരുടെ സ്വകാര്യ ജീവിതത്തിലെ അറിയാക്കഥകളും പുസ്തകതത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ''ബാല്‍മൊറാലിലെ മധുവിധു ദിനങ്ങളിലൊന്നില്‍, ഡയാന ചാള്‍സുമൊത്ത് വഴക്കടിക്കുകയും മണിക്കൂറുകളോളം കരയുകയും ചെയ്തു. ഡയാനയെ സമാധാനിപ്പിക്കാന്‍ പല രീതിയില്‍ ശ്രമിച്ചുവെങ്കിലും ചാള്‍സ് പരാജയപ്പെട്ടു. ഒടുവില്‍, ചാള്‍സ് ഗുരുവിനെപ്പോലെ കരുതുന്ന തത്വചിന്തകന്‍ ലോറന്‍സ് വാന്‍ഡെര്‍ പോസ്റ്റിനെ വിളിച്ചുവരുത്തി. വാന്‍ഡെര്‍ പോസ്റ്റിനും ഡയാനയെ സമാധാനിപ്പിക്കാനായില്ല. ഒടുവില്‍ ഏതെങ്കിലും സൈക്യാട്രിസ്റ്റിന്റെ സഹായം തേടാന്‍ അദ്ദേഹം ഉപദേശം നല്‍കി. ചികിത്സ തേടാനുള്ള ചാള്‍സിന്റെ ആവശ്യം പലതവണ നിരാകരിച്ചെങ്കിലും പിന്നീട് ഡോ. അലന്‍ മക്ഗ്ലഷാനെ കാണാന്‍ ഡയാന തയ്യാറായി. വാന്‍ഡെര്‍ പോസ്റ്റിന്റെ സുഹൃത്തുകൂടിയായിരുന്നു ഈ ഡോക്ടര്‍. എട്ടുതവണ ഡോക്ടറെ കണ്ടെങ്കിലും ചികിത്സ തുടരാന്‍ ഡയാന വിസമ്മതിച്ചു. ഡയാനയുടെ വഴക്കാളി സ്വഭാവം ചാള്‍സിനെ വിഷാദരോഗിയാക്കുന്ന അവസ്ഥയിലെത്തി. ഒടുവില്‍, അദ്ദേഹത്തിന് മക്ഗ്ലഷാനെ സന്ദര്‍ശിച്ച് ചിതിത്സ തേടേണ്ടിവന്നു.'' പിന്നീടു14 വര്‍ഷം ഈ ഡോക്ടറെ സന്ദര്‍ശിച്ചതായി ചാള്‍സ് പറഞ്ഞിരുന്നുവെന്നുമാണ് ഗ്രന്ഥകാരന്‍ പറയുന്നത്. പലപ്പോഴും കടുത്ത മനോവൈകല്യം പ്രകടിപ്പിച്ച ഡയാന യഥാസമയം ചികിത്സ തേടിയിരുന്നെങ്കില്‍ അവരുടെ ജീവിതം ഇങ്ങനെ ദുരന്തമാവുകയില്ലായിരുന്നുവെന്നാണ് ഗ്രന്ഥകര്‍ത്താവ് സാലി ബൈഡല്‍ സ്മിത്തിന്റെ അഭിപ്രായം. ഇക്കാര്യം ഡയാനയെ പറഞ്ഞ് ബോധ്യപ്പെുത്തുന്നതില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരുപോലെ പരാജയപ്പെട്ടു.