പശുക്കളെയും കിടാങ്ങളെയും പിന്തുടരുന്നതിനും സംരക്ഷിക്കുന്നതിനും ആധാര്‍ മാതൃകയിലുള്ള തിരിച്ചറിയല്‍ നമ്പര്‍ കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഉപേക്ഷിക്കപ്പെട്ടതും അലഞ്ഞുതിരിയുന്നതുമായ മൃഗങ്ങളെ സംസ്ഥാന സര്‍ക്കാരുകള്‍ സംരക്ഷിക്കണം. ഇതിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. ഓരോ ജില്ലയിലും ഇത്തരത്തില്‍ കുറഞ്ഞത് 500 മൃഗങ്ങളെ സംരക്ഷിക്കാനുള്ള ഇടം കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കറവ വറ്റിയ കന്നുകാലികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. നഷ്ടത്തിലായ കര്‍ഷകര്‍ക്ക് ക്ഷേമപദ്ധതി തയാറാക്കണമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രം വ്യക്തമാക്കി. പശുസംരക്ഷണവും ഇന്ത്യ–ബംഗ്ലദേശ് അതിര്‍ത്തി വഴിയുള്ള കന്നുകാലി കടത്തുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്. അഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
പശുക്കള്‍ക്കും എരുമകള്‍ക്കും ആധാര്‍ മാതൃകയില്‍ 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനുള്ള പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. രാജ്യത്തെ പശുക്കളുടെയും എരുമകളുടെയും കൃത്യമായ കണക്കു സൂക്ഷിക്കുകയും യഥാസമയം പ്രതിരോധ കുത്തിവയ്പു നടത്തുകയുമാണു പ്രഖ്യാപിത സര്‍ക്കാര്‍ ലക്ഷ്യം. ഇതിലൂടെ പാലുല്‍പാദനം വര്‍ധിപ്പിക്കാനും 2022 ആകുമ്പോഴേക്കും ക്ഷീരകര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും കഴിയുമെന്നാണു കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ. പശുവിന്റെ ചെവിയുടെ നടുവില്‍ ഉടമയുടെ പേരും യുഐഡി നമ്പരും അടക്കം വിവരങ്ങളുള്ള പോളിയൂറിത്തീന്‍ ടാഗ് ഘടിപ്പിക്കുന്നതാണു പദ്ധതി. രാജ്യത്തൊട്ടാകെ 8.8 കോടി പശുക്കളും എരുമകളുമുണ്ടെന്നാണു കണക്ക്. പദ്ധതിക്കായി 148 കോടിരൂപ നീക്കിവച്ചിട്ടുണ്ട്. |