ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തു വിട്ടത് ജയില്‍ ഉദ്യോഗസ്ഥ വര്‍ഷയാണ്. ഡപ്യുട്ടി ജയില്‍ സൂപ്രണ്ട് ആര്‍.ആര്‍ റായ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് വര്‍ഷ ഇക്കാര്യം വെളിപ്പെടുത്തിയത്. റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥയാണ് വര്‍ഷ. ആ ജയിലില്‍ നടക്കുന്ന ക്രൂരതയെക്കുറിച്ചാണ് വര്‍ഷ തുറന്നെഴുതിയത്. സസ്‌പെന്‍ഷനെ തുടര്‍ന്ന് ഡപ്യുട്ടി ജയില്‍ സൂപ്രണ്ട് ആര്‍.ആര്‍ റായ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് വര്‍ഷ തന്റെ നിലപാട് വ്യക്തമാക്കിയത്. 376 പേജുള്ള മറുപടിയാണ് വര്‍ഷ നല്‍കിയത്. ആദിവാസി പെണ്‍കുട്ടികള്‍ നേരിടുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ വെളിപ്പെടുത്തിയതിന് വര്‍ഷ ഡോങ്‌ഗ്രെയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എവിടെ പ്രശ്‌നമുണ്ടായാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അത് പരിഹരിക്കാന്‍ സാധിക്കണം. 2003ല്‍ ഛത്തീസ്ഗഡ് സ്‌റ്റേറ്റ് സര്‍വീസ് പരീക്ഷയില്‍ നടന്ന വ്യാപക ക്രമക്കേടിനെക്കുറിച്ചും അതിനെതിരെ താന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ചും വര്‍ഷ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരാക്കി മാറിടത്തിലും കൈകളിലും ഷോക്കടിപ്പിക്കുന്നതടക്കമുള്ള പീഡനങ്ങള്‍ നടക്കുന്നതായാണ് വര്‍ഷ വെളിപ്പെടുത്തിയത്. ജയില്‍ ഉദ്യോഗസ്ഥയായുള്ള പ്രവര്‍ത്തന കാലയളവിലെ സ്വന്തം അനുഭവം മാത്രമാണ് താന്‍ വെളിപ്പെടുത്തിയതെന്ന് വര്‍ഷ വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. മാവോയിസ്റ്റുകളോ, പോലീസോ നടപ്പിലാക്കുന്ന ഒരു അതിക്രമത്തെയും താന്‍ അംഗീകരിക്കുന്നില്ല. പ്രശ്‌നത്തെ അനാവശ്യമായ രീതിയില്‍ അവതരിപ്പിക്കാനോ പ്രശസ്തയാകാനോ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വര്‍ഷ വ്യക്തമാക്കി.
താന്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആരുടെയും ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ല. പോലീസ് വകുപ്പിന്റെ രഹസ്യങ്ങളും പുറത്ത് വിട്ടിട്ടില്ല. സുപ്രീം കോടതി വിധിയില്‍ നിന്നും സി.ബി.ഐ റിപ്പോര്‍ട്ടുകളില്‍ നിന്നും ഇന്ത്യന്‍ ഗസറ്റില്‍ നിന്നും എടുത്തിട്ടുള്ള വിവരങ്ങള്‍ മാത്രമേ പോസ്റ്റിലുള്ളൂ എന്നും വര്‍ഷ പറഞ്ഞു. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് വെളിപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. |