ചാരവൃത്തിയിലൂടെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള യുഎസിന്റെ നീക്കം ചൈന പൊളിച്ചതായി വെളിപ്പെടുത്തല്‍. 2010നും 2012നും ഇടയില്‍ ചൈനീസ് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ പതിനെട്ടോളം അംഗങ്ങളെ ചൈന വധിച്ചെന്നാണ് വെളിപ്പെടുത്തല്‍. മറ്റു ചിലരെ ചൈന തടങ്കലിലാക്കിയതായും സൂചനയുണ്ട്. ചാരപ്രവര്‍ത്തനത്തില്‍ അഗ്രഗണ്യരായ യുഎസിന് പതിറ്റാണ്ടുകള്‍ക്കിടെ ഈ മേഖലയില്‍ ഏല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിതെന്നാണ് റിപ്പോര്‍ട്ട്. വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് സംഭവം പുറത്തുവിട്ടത്.
വിദേശത്തുള്ള ചാരന്‍മാരുമായി സിഐഎ അധികൃതര്‍ നടത്തിവന്ന സംഭാഷണങ്ങള്‍ ചോര്‍ത്തിയാണ് യുഎസിന്റെ ചാരപ്രവര്‍ത്തനം ചൈന പൊളിച്ചതെന്നാണ് സൂചന. അതേസമയം, സിഐഎയിലെ തന്നെ ഒരു വിഭാഗം ചതിച്ചതാണ് തിരിച്ചടിക്കു പിന്നിലെന്ന് കരുതുന്നവരും യുഎസ് ഔദ്യോഗിക വൃത്തങ്ങളില്‍ കുറവല്ല. ഇക്കാര്യത്തില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും, യുഎസിന്റെ ചാരപ്പണി ചൈന പൊളിച്ചെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ചാരവൃത്തിയിലെ ഏറ്റവും ദുഷ്‌കര കാലമാണ് ഈ ദശാബ്ദത്തിലേതെന്ന് യുഎസ് സമ്മതിക്കുന്നു. 2010 അവസാനം മുതല്‍ 2012 വരെയുള്ള കാലയളവി!ല്‍ മാത്രം ഒരു ഡസനോളം സിഐഎ ചാരന്മാരെ ചൈന വകവരുത്തി. ഇതിലൊരാള്‍ സഹപ്രവര്‍ത്തകന്റെ കണ്‍മുന്നിലാണ് കൊല്ലപ്പെട്ടതെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ധാരാളം പേരെ ജയിലില്‍ അടച്ചിട്ടുമുണ്ട്. സിഐഎയുമായി സഹകരിക്കുന്ന ചിലയാളുകള്‍ ജയിലിലാണ്.
അമേരിക്ക ചാരവൃത്തി നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ചൈനയുടെ സ്ഥാനം. എന്നാല്‍, ചൈനയിലെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളെ ഭേദിക്കുന്നതു പ്രയാസമാണെന്നു അമേരിക്ക സമ്മതിക്കുന്നു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ അവരുടെ ചാരവൃത്തി ചൈനയില്‍ ഏല്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് ചുരുക്കം. അതേസമയം, ചൈനയിലെ ചാരസംഘത്തിന്റെ പ്രവര്‍ത്തനം സിഐഎ പുനരാരംഭിച്ചിട്ടുണ്ട്. |