പൂക്കോട്ടുംപാടം വില്ല്വത്ത് ശിവക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്നു വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ പ്രതി കിളിമാനൂരുകാരന്‍. പൂജാരിമാരോടും ക്ഷേത്രങ്ങളോടും ഉളള കടുത്ത വിരോധമാണു കൃത്യത്തിന് പിന്നില്‍. തന്റെ ജീവിതത്തിലെ ഉന്നതിയില്ലായ്മയ്ക്കു കാരണം പൂജാരിമാരാണെന്നാണ് ഇയാളുടെ വിശ്വാസം. വിഗ്രഹാരാധനയോടും എതിര്‍പ്പുണ്ട്. കിളിമാനൂരില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ നിന്നും രക്ഷപ്പെടാന്‍ മലപ്പുറത്തെത്തിയ ഇയാള്‍ നാലു വര്‍ഷമായി മമ്പാട് പൊങ്ങല്ലൂരിലെ വീട്ടിലാണ് താമസം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: 2006ല്‍ കിളിമാനൂര്‍ പോലീസ് സ്‌േറ്റഷന്‍ പരിധിയില്‍ കമലാക്ഷി എന്ന സ്ത്രീയെ കൊലപ്പെടുത്തി പാറക്ക്യോട് ക്ഷേത്രക്കുളത്തിലിട്ട കേസിലെ പ്രതിയാണു മോഹന്‍കുമാര്‍. കേസിനെ തുടര്‍ന്നു മുങ്ങിയ ഇയാള്‍ കോട്ടയത്തും എറണാകുളത്തും ഏതാനും കാലം താമസിച്ചു. തുടര്‍ന്നാണു മലപ്പുറത്തെത്തിയത്. കൂടുതല്‍ കാലവും ഇവിടെയാണു കഴിഞ്ഞത്.
നാലുമാസം മുമ്പ് വാണിയമ്പലത്തുളള ബാണാപുരം ദേവീക്ഷേത്രത്തില്‍ കയറി ശ്രീകോവിലില്‍ കടന്നു നാശനഷ്ടം വരുത്തിയ സംഭവത്തിന് പിന്നിലും ഇയാളാണ്. രണ്ടു ക്ഷേത്രങ്ങളിലെയും ഇയാളുടെ വിരലടയാളങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച പിടികൂടുമ്പോള്‍ ഇയാളുടെ ഷര്‍ട്ടില്‍ കണ്ട എണ്ണ പുരണ്ട കരി ക്ഷേത്രങ്ങളില്‍ കണ്ടുവരുന്നതാണെന്നു തിരിച്ചറിഞ്ഞു. 2008ല്‍ നിലമ്പൂരില്‍ വാക്കേറ്റത്തെ തുടര്‍ന്ന് പോലീസിനെ ആക്രമിച്ച കേസിലും ഇയാള്‍ ആറുമാസം തടവ്ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമില്ല.
വില്ല്വത്ത് ക്ഷേത്രം ഭാരവാഹികളുടെയും വിശ്വാസികളുടെയും ജാഗ്രതയാണ് പ്രതി മോഹന്‍കുമാറിനെ അതിവേഗം പിടികൂടാന്‍ സഹായിച്ചതെന്നു പോലീസ്. സംഭവമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ അമ്പലക്കമ്മിറ്റിക്കാരും ഭക്തരും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ പൂക്കോട്ടുപാടത്ത് നിന്നും തൃശൂരിലേക്കുളള ബസില്‍ കയറാന്‍ നിന്ന അപരിചിതനെ കണ്ടെത്തി. ഇയാളെ ക്ഷേത്ര കമ്മിറ്റി ഓഫീസിലെത്തിച്ചു തടഞ്ഞുവച്ചു. തുടര്‍ന്നു സ്ഥലത്തെത്തിയ പോലീസ് ഇയാളുടെ വിലാസം ശേഖരിക്കുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തുനിന്നു മുങ്ങിയെങ്കിലും നിര്‍ണായക വിവരം പോലീസിന്റെ പക്കലുണ്ടായിരുന്നു. ഇയാള്‍ ബസില്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍ പിടികൂടുക പ്രയാസമായിരുന്നെന്നു പോലീസ് പറഞ്ഞു. |