സ്വപ്നം കണ്ട് സിറിയയിലേക്കു ചേക്കേറി ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന പതിനേഴുകാരിക്കും കുടുംബത്തിനും സിറിയയില്‍ നേരിടേണ്ടിവന്ന നരകയാതന ചെറുതല്ല. തീവ്രവാദത്തെ അനുകൂലിക്കുന്ന എല്ലാവര്‍ക്കും ഇതൊരു വലിയ പാഠമാകണമെന്ന് ആ പെണ്‍കുട്ടിയും കുടുംബവും ഇപ്പോള്‍ ആഗ്രഹിക്കുന്നു. അമ്മയ്ക്കും രണ്ടു സഹോദരിമാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സിറിയയിലെ അയ്ന്‍ ഐസ്സയില്‍ കുര്‍ദിഷ് അഭയാര്‍ഥി ക്യാംപില്‍ കഴിയുകയാണ് നൂര്‍ ഇപ്പോള്‍. പിതാവും ജീവിച്ചിരിക്കുന്ന പുരുഷന്‍മാരായ നാലു ബന്ധുക്കളെയും വടക്കുള്ള അഭയാര്‍ഥി ക്യാംപില്‍ ചോദ്യം ചെയ്യുകയാണ്. ഇതിനുശേഷം ജക്കാര്‍ത്തയിലെ വീട്ടിലേക്കു കുടുംബത്തിന് ഒന്നിച്ചു തിരിച്ചു പോകാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ജീവിതം ഏതാണ്ട് ഇരുളടഞ്ഞുപോയ ജന്മനാട്ടില്‍നിന്നും, 'തേനും പാലും ഒഴുകുന്ന' സിറിയന്‍ ദേശത്തേക്ക് ജീവിതം പറിച്ചുനടാന്‍ നൂറിനെ പ്രേരിപ്പിച്ചത് അത്യാഢംബരങ്ങളൊന്നുമല്ല; അല്‍പംകൂടി ഭേദപ്പെട്ട ജീവിതമെന്ന, ഏതൊരു സാധാരണ പെണ്‍കുട്ടിക്കുമുള്ള കൊച്ചു സ്വപ്നം മാത്രമാണ്.
അവിടെ എത്തിയപാടെ, പുരുഷന്‍മാരോട് ഇസ്‌ലാമിക ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഉത്തരവിട്ടു. ഇസ്‌ലാമില്‍നിന്നു ഏറെ വ്യത്യസ്തമാണ് അവരുടെ ജീവിത രീതി. അവര്‍ക്കു വേണ്ടത് പെണ്ണും പണവും അധികാരവും മാത്രമാണ് - നൂര്‍ വ്യക്തമാക്കി. ഐഎസ് ഭടന്‍മാര്‍ക്കുവേണ്ടിയുള്ള വധുക്കളുടെ പട്ടികയില്‍ നൂറും സഹോദരിയും ബന്ധുക്കളും ഉള്‍പ്പെട്ടു. കാണുകപോലും ചെയ്യാതെ വിവാഹിതരാവുകയാണ് പെണ്‍കുട്ടികള്‍.
സൈനിക പരിശീലനത്തിനു വിസ്സമ്മതിച്ചതിനെത്തുടര്‍ന്നു മാസങ്ങളോളം ജയിലില്‍ കിടക്കേണ്ടിവന്നു. വിട്ടയച്ചപ്പോള്‍ വീണ്ടും പിടികൂടാതിരിക്കാന്‍ അവര്‍ക്ക് ഒളിവില്‍ കഴിയേണ്ടി വന്നു. സ്തീകളെയും പെണ്‍കുട്ടികളെയും വനിതകള്‍ക്കുമാത്രമായുള്ള ഡോര്‍മിറ്ററിയിലേക്കു മാറ്റി. ഐഎസ് നിയന്ത്രണത്തിലുള്ള ഡോര്‍മിറ്ററിയിലെ ജീവിതം നൂറിനെ ഞെട്ടിച്ചു. സ്ത്രീകള്‍ തമ്മില്‍ വഴക്കുകൂടലും കളവും ഗോസിപ്പുകളും കത്തികൊണ്ടുള്ള ആക്രമണങ്ങളും.
ഇസ്!ലാമിക രീതിയില്‍ ജീവിക്കുകയാണെങ്കില്‍ ഐഎസിനു കീഴില്‍ ജീവിക്കണമെന്ന പ്രലോഭനത്തിലാണ് ഇന്തൊനീഷ്യന്‍ പെണ്‍കുട്ടി കുടുംബാംഗങ്ങളുമൊത്ത് സിറിയയിലെത്തിയത്. സമൂഹമാധ്യമങ്ങളിലും മറ്റും തേനും പാലുമൊഴുകുന്ന ദേശമായാണ് ഐഎസ് അധീന പ്രദേശങ്ങളെ ഭീകരസംഘടന ചിത്രീകരിച്ചിരുന്നത്. ഈ സ്വാധീനമാണ് നുര്‍ശര്‍ഡ്രിന ഖൈറാധാനിയയെ (നൂര്‍) പ്രലോഭിപ്പിച്ചത്. മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും നിര്‍ബന്ധിപ്പിച്ച് എല്ലാവരും സിറിയയിലെത്തി. ഓരോരുത്തരും പ്രലോഭിതരായത് ഓരോ കാരണങ്ങള്‍ക്കൊണ്ടുകൂടിയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും തുടങ്ങി യഥാര്‍ഥ ഇസ്‌ലാമിക രീതിയില്‍ ജീവിക്കാനുള്ള അവസരം കൂടിയാണു സമൂഹമാധ്യമങ്ങളില്‍നിന്ന് ഐഎസ് ഭരണത്തെക്കുറിച്ച് അവര്‍ക്കു ലഭിച്ചത്.
എന്നാല്‍ സന്തുഷ്ട ജീവിതമെന്ന സ്വപ്നങ്ങളെല്ലാം തകര്‍ന്നു തരിപ്പണമാകാന്‍ അധികസമയം വേണ്ടിവന്നില്ല. യുവതികളെയെല്ലാം ഐഎസ് ഭീകരര്‍ക്കു വിവാഹം ചെയ്തുകൊടുത്തു. അന്യായവും ക്രൂരതയും അവസാനിച്ചില്ല. ആരോഗ്യവും ബലിഷ്ഠാകാരവുമുള്ള പുരുഷന്‍മാരെ യുദ്ധമുഖത്തേക്ക് അയച്ചു, രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസിനോട് നൂര്‍ വെളിപ്പെടുത്തി. ഇന്ന് 19 വയസ്സാണ് നൂറിന്. 17 വയസ്സുള്ളപ്പോഴാണ് ഇന്തൊനീഷ്യയില്‍നിന്ന് നൂര്‍ കുടുംബത്തോടൊപ്പം സിറിയയില്‍ എത്തിയത്. ഐഎസില്‍ എത്തിയതിനു പിന്നാലെതന്നെ നൂറിനു മുത്തശ്ശിയെ നഷ്ടപ്പെട്ടു. വ്യോമാക്രമണത്തില്‍ ഒരു ബന്ധുവിനെയും.
നല്ല കാര്യങ്ങള്‍ മാത്രമേ ഐഎസ് ഇന്റര്‍നെറ്റില്‍ പങ്കുവച്ചിരുന്നുള്ളൂവെന്നു നൂര്‍ വെളിപ്പെടുത്തി. 2014ല്‍ സിറിയയിലും ഇറാഖിലും വെട്ടിപ്പിടിച്ച പ്രദേശത്തു ഖിലാഫത്ത് സ്ഥാപിച്ചതോടെയാണു നൂര്‍ ഐഎസിനെ ശ്രദ്ധിച്ചുതുടങ്ങുന്നത്. ഇരുപത്തൊന്നുകാരിയായ സഹോദരിക്കു സൗജന്യമായി കംപ്യൂട്ടര്‍ വിദ്യാഭ്യാസം നേടാനാകും, വിവാഹമോചിതയായ ബന്ധു, ഡിഫാന്‍സ റാച്ച്മാനിക്കും (32) മൂന്നു കുട്ടികള്‍ക്കും സൗജന്യമായി ആരോഗ്യ പരിരക്ഷ ലഭിക്കും, ജക്കാര്‍ത്തയില്‍ കച്ചവടത്തില്‍ പണം നഷ്ടപ്പെട്ട ബന്ധുവിന്റെ കടമെല്ലാം വീട്ടും, സിറിയയിലെ റാഖ്ഖയില്‍ പുതിയ കട തുടങ്ങാനാകും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് ഐഎസ് ബ്ലോഗിലൂടെ നല്‍കിയത്. ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്നും ഡോക്ടറാകണമെന്നുമുള്ള തന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനു പറ്റിയ സ്ഥലമാണ് ഇസ്‌ലാമിക് സ്റ്റേറ്റെന്ന് നൂര്‍ വിശ്വസിച്ചു. അവിേടക്കു കടക്കാന്‍ കുടുംബാംഗങ്ങളെയും നിര്‍ബന്ധിച്ചു.ഭവിച്ചു |