കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി അഭിഭാഷകന്‍ ബി.രാമന്‍പിള്ള എത്തി. അഡ്വ. രാംകുമാറിനെ മാറ്റിയാണ് മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ദിലീപിനുവേണ്ടി ഹാജരാകുന്നത്. രാമന്‍പിള്ളയുടെ കാര്യത്തില്‍ മറ്റൊരു കാര്യം കൂടി ദിലീപുമായി ബന്ധപ്പെട്ട് ഉണ്ട്.
നിഷാല്‍ ചന്ദ്രയും കാവ്യയുമായുള്ള വിവാഹമോചനക്കേസില്‍ നിഷാലിനായി ഹാജരായത് അഭിഭാഷകന്‍ രാമന്‍ പിള്ളയായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ആദ്യം തീരുമാനിച്ചിരുന്നതും രാമന്‍പിള്ളയെയായിരുവെന്ന് റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ അസൗകര്യങ്ങള്‍ മൂലം രാംകുമാറിലെത്തുകയുമായിരുന്നു.
ദിലീപിന്റെ അടുത്ത ബന്ധുക്കള്‍ വഴിയാണ് ഇപ്പോള്‍ കേസ് വീണ്ടും രാമന്‍പിള്ളയിലെത്തുന്നത്. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകളിലൊരാളായ രാമന്‍പിള്ള ക്രിമിനല്‍ കേസുകളില്‍ അഗ്രഗണ്യനാണ്?!. നിസാം കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായതും ഇദ്ദേഹം തന്നെ.
നേരത്തെ എംകെ ദാമോദരനേയും ഹരീഷ് സാല്‍വെയുമെല്ലാം ദിലീപ് അഭിഭാഷകരായി പരിഗണിച്ചിരുന്നു. ശ്രീശാന്തിനായി വാദിച്ച റബേക്ക ജോണും പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ രാമന്‍പിള്ളയുടെ മികവ് തന്നെയാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ത്രീപീഡനക്കേസുകളില്‍ സുപ്രീം കോടതിയുടെ നിലപാട് പ്രതികള്‍ക്ക് അനുകൂലമല്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണു ജാമ്യത്തിനായി ഹൈക്കോടതിയെത്തന്നെ ഒരിക്കല്‍കൂടി സമീപിക്കുന്നത്.
കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയില്ല, കുറ്റകൃത്യത്തില്‍ ദിലീപിന്റെ കൂട്ടാളിയായ സുനില്‍രാജ് (അപ്പുണ്ണി) ഒളിവിലാണ് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. എന്നാല്‍, ഈ രണ്ടുകാര്യങ്ങള്‍ക്കും നിലവില്‍ പ്രസക്തി നഷ്ടപ്പെട്ടു. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മുഖ്യ പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകര്‍ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ കുറ്റസമ്മതമൊഴി നല്‍കി. അപ്പുണ്ണിയും പൊലീസിനു മൊഴിനല്‍കാനെത്തി. ഇതോടെ ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ക്കാന്‍ പൊലീസ് മുന്നോട്ടു വയ്ക്കുന്ന പുതിയ അന്വേഷണ വിവരങ്ങള്‍ നിര്‍ണായകമാവും. |