20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കാന്‍ കോടതി വിധിച്ച ഗുര്‍മീത് സിങ്ങിന് ദത്തുപുത്രിയുമായി അവിഹിത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍. ഗുര്‍മീതിന്റെ ദത്തുപുത്രി എന്നറിയപ്പെടുന്ന ഹണിപ്രീതുമായി ഗുര്‍മീതിന് അവിഹിത ബന്ധമുണ്ടായിരുന്നെന്ന ഹണിപ്രീതിന്റെ ഭര്‍ത്താവ് മുന്‍പ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഹണിപ്രീതിന്റെ ഭര്‍ത്താവായ വിശ്വാസ് ഗുപ്തയാണ് 2011ല്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ദത്തുപുത്രിയായ ഹണിപ്രീതുമായി ഗുര്‍മീതിന് വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും കിടക്കപങ്കിടുകയായിരുന്ന ഇരുവരെയും താന്‍ പിടികൂടിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഗുര്‍മീത് ഭീഷണിപ്പെടുത്തിയതായും വിശ്വാസ് ഗുപ്ത വെളിപ്പെടുത്തിയിരുന്നു.
പലപ്പോഴും ഗുര്‍മീതിനൊപ്പം താനും ഹണിപ്രീതും ഉള്ളപ്പോള്‍, ഹണിപ്രീതിനെ തനിക്കൊപ്പം ഉറങ്ങാന്‍ ഗുര്‍മീത് അനുവദിക്കാറില്ലായിരുന്നെന്നും ഗുര്‍മീതും ഹണിപ്രീതും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നതെന്നും വിശ്വാസ് ഗുപ്ത പറഞ്ഞിരുന്നു. ഹണിപ്രീതിനെ ദത്തെടുത്തത് ദുരുദ്ദേശത്തോടുകൂടിയായിരുന്നെന്നും ഇയാള്‍ വിവാഹമോചന ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ദേരാ സച്ചാ സൗദയിലെ ജീവനക്കാരായ 400 പുരുഷന്മാരെ റാം റഹിം സിങ് നിര്‍ബന്ധപൂര്‍വം വന്ധ്യംകരണത്തിന് വിധേയരാക്കി എന്നു കാണിച്ചു ഫത്തേബാദ് സ്വദേശി ഹാന്‍സ് രാജ് ചൗഹാന്‍ 2012 ജൂലൈയില്‍ ഹൈക്കോടതിയെ സമീപിച്ചു. സന്യാസിനിമാരെ ശല്യം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടി എന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ കേസും സിബിഐ അന്വേഷിക്കുന്നു.
ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഖാന്‍ പുര്‍ കോലിയന്‍ ഗ്രാമത്തിലെ കര്‍ഷകപ്രമുഖന്‍ ജോഗീന്ദര്‍ സിങ്ങിന്റെ മകനാണ് രഞ്ജിത് സിങ്. 40 വര്‍ഷമായി ഇവര്‍ ദേരാ സച്ചാ സൗദയുടെ വിശ്വാസികളാണ്. സൗദയിലെ 10 അംഗ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു രഞ്ജിത് സിങ്; സഹോദരി അവിടെ സന്യാസിനിയും. മാനഭംഗത്തിന് ഇരയായതോടെ 1999ലാണ് പെണ്‍കുട്ടി ആശ്രമം വിട്ടത്. രഞ്ജിത് സിങ് പിന്നീടും അവിടെ തുടര്‍ന്നു. എന്നാല്‍ പ്രധാനമന്ത്രിക്ക് പെണ്‍കുട്ടി അയച്ച ഊമക്കത്ത് എഴുതിയത് രഞ്ജിത് ആണെന്ന് ഗുര്‍മീത് സംശയിച്ചു. തുടര്‍ന്ന് 2002 ജൂലൈ 10ന് രഞ്ജിത് കൊല്ലപ്പെട്ടു. രഞ്ജിത്തിന്റെ പിതാവ് ജോഗീന്ദര്‍ സിങ്ങാണ് കേസ് മുന്നോട്ടു കൊണ്ടുപോയത്. അദ്ദേഹം കഴിഞ്ഞവര്‍ഷം മരിച്ചു. |