ഏഴ് വയസുകാരി ജൂലി കുമാരിയുടെ ചുണ്ടില്‍ നിന്നും ചിരി മാഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ഓടിക്കളിക്കുന്ന പ്രായത്തില്‍ സ്വന്തം പിതാവാണ് അവളുടെ ജീവിതത്തിലെ സന്തോഷം കെടുത്തിയത്. മുന്‍ ഭാര്യയോടുള്ള ദേഷ്യം ആസിഡിന്റെ രൂപത്തില്‍ ജൂലിയുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. മുഖവും ശരീരവും വെന്ത് ചികിത്സയ്ക്ക് പോലും വകയില്ലാതെ ജീവിതം തള്ളിനീക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജൂലിയെ തേടി ആ സൗഭാഗ്യമെത്തിയത്. ജൂലിയുടെ പഠന ചെലവുകള്‍ ഏറ്റെടുത്ത് 2017 ലെ മിസ് യൂണിവേഴ്‌സ് ഗ്രേറ്റ് ബ്രിട്ടന്‍ എത്തിയതോടെ ചിരി മാഞ്ഞ ആ ചുണ്ടുകള്‍ വീണ്ടും വിടര്‍ന്നു.
ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സ്വദേശിനിയാണ് ജൂലി കുമാരി. ലഖ്‌നൗവില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയപ്പോഴാണും മിസ് യൂണിവേഴ്‌സും മോഡലുമായ അന്ന ബേര്‍ഡ്‌സി (25) ജൂലിയെക്കുറിച്ചറിയുന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു അന്നയുടെ ഉത്തര്‍പ്രദേശ് സന്ദര്‍ശനം. ജൂലിയുമായുള്ള കൂടിക്കാഴ്ച തന്റെ ഹൃദയം കീഴടക്കിയെന്ന് അന്ന പറയുന്നു. മിസ് യൂണിവേഴ്‌സിറ്റി ഗ്രേറ്റ് ബ്രിട്ടന്‍ ഓര്‍ഗനൈസേഷനില്‍ നിന്നുമുള്ള ഫണ്ടിന്റെ ഒരു ഭാഗം ജൂലിയുടെ പഠനത്തിനായി ചെലവഴിക്കുമെന്നും അവളുടെ ലോകം കണ്ടെത്താന്‍ ആ പണം സഹായകരമാകട്ടെയെന്നും അന്ന പറയുന്നു.
അന്നയുടെ നല്ല മനസിന് നന്ദി പറയുകയാണ് ജൂലിയുടെ അമ്മ റാണി ദേവി. ജൂലിയുടെ പഠനത്തിനുള്ള ചെലവ് വഹിക്കാമെന്ന് അന്ന ഉറപ്പ് നല്‍കിയതായി റാണി ദേവി പറയുന്നു. ദിവസവും 171 രൂപ മാത്രം സമ്പാദിക്കാന്‍ കഴിയുന്ന തനിക്ക് ജൂലിയുടെ തുടര്‍ ചികിത്സയ്‌ക്കോ പഠനത്തിനോ പണം കണ്ടെത്താന്‍ യാതൊരു വഴിയുമില്ലായിരുന്നുവെന്നും റാണി ദേവി പറയുന്നു.
2013ലായിരുന്നു ജൂലിക്ക് നേരെ പിതാവ് മനീഷി(31)ന്റെ ആസിഡ് ആക്രമണം. റാണി ദേവിയും ഭര്‍ത്താവ് ഹീര ലാലും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ജനലിലൂടെ മനീഷ് ആസിഡ് ആക്രമണം നടത്തിയത്. ദൈര്‍ഭാഗ്യവശാല്‍ ജൂലിയുടെ ശരീരത്തിലാണ് ആസിഡ് വീണത്. ജൂലിയുടെ മുഖവും ശരീരവും ഉരുകിയൊലിച്ചു. ഉടന്‍ തന്നെ ജൂലിയെ സമീപത്തുള്ള ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സ മാത്രമാണ് നല്‍കിയത്. പണമില്ലാത്തതിനാല്‍ മികച്ച ചികിത്സ ലഭ്യമാക്കാന്‍ ആശുപത്രി അധികൃതര്‍ മടിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് തിരികെ പോകാന്‍ കുടുംബം നിര്‍ബന്ധിതരാകുകയായിരുന്നു. |