സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉടന്‍ കേസെടുക്കില്ല. തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് സരിത നല്‍കിയ പരാതി നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് മൊഴിയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരിജിത് പസായത്ത് നല്‍കിയ നിയമോപദേശത്തില്‍ ചൂണ്ടികാണിക്കുന്നു.
പരസ്പര സമ്മതതോടെയുള്ള ലൈംഗിക ബന്ധമാണെന്ന് നിയമപരമായ വ്യാഖ്യാനം വരാം. ഇത് എഫ്‌ഐആര്‍ റദ്ദാക്കാന്‍ പോലും കാരണമാകാം. എന്നാല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.ലൈംഗിക സംതൃപ്തി നേടിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍പ്പെടുമെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ നിയമപരമായ സാധ്യതയും അരിജിത്ത് പസായത്ത് ശരിവെച്ചു.
ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, കെസി വേണുഗോപാല്‍, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യം, ജോസ്. കെ.മാണി, ഐജി കെ പത്മകുമാര്‍ എന്നിവര്‍ക്കെതിരെ സരിതയുടെ കത്തില്‍ പരാമര്‍ശമുണ്ട്. ഇവര്‍ക്കെതിരെ ബലാത്സംഗ കേസിലും അഴിമതി നിരോധന നിയമപ്രകാരവും അന്വേഷണം നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ലൈംഗിക പീഡനകേസ് പ്രാഥമിക അന്വേഷണത്തിന് ശേഷമേ എടുക്കാനിടയുള്ളൂ എന്നാണ് നിയമോപദേശത്തില്‍ നിന്ന് വ്യക്തമാവുന്നത്. |