ഒരു ആക്ഷന്‍ സിനിമയെ വെല്ലുന്ന വഴിത്തിരിവുകളാണ്, സിനിമാ മേഖലയെ പിടിച്ചുലയ്ക്കുകയും മുന്‍നിര നടന്‍ പ്രതിയാവുകയും ചെയ്ത കേസിനുള്ളത്. ഒരു സംഘം ഗുണ്ടകളില്‍ അവസാനിക്കുമായിരുന്ന കേസ് ഗൂഢാലോചനയിലേക്കും വിഐപി പ്രതിയിലേക്കും എത്തിച്ചതു കൃത്യമായ ഇടവേളകളിലുണ്ടായ ഈ വഴിത്തിരിവുകളാണ്.
ആക്രമണത്തിനു ശേഷം നടിയെ മോശക്കാരിയാക്കാന്‍ മാധ്യമങ്ങളിലൂടെ ശ്രമിച്ച ദിലീപ്, തന്നെ ന്യായീകരിക്കാന്‍ സിനിമാപ്രവര്‍ത്തകരെ ഉപയോഗിച്ചു. ആക്രമണത്തിനുശേഷം പള്‍സര്‍ സുനിയും വിജേഷും 'ലക്ഷ്യ'യിലെത്തിയത് കാവ്യാ മാധവന്റെ സഹോദരഭാര്യ അറിഞ്ഞെങ്കിലും മറച്ചുവച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
'അമ്മ'യുടെ 2013ലെ താരനിശയില്‍ ഉണ്ടായ വാക്കേറ്റത്തിനു ശേഷമാണു നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത്. കാവ്യയും ദിലീപുമായുള്ള ബന്ധം വെളിവാക്കുന്ന വിവരങ്ങള്‍ മഞ്ജുവിനെ അറിയിച്ചതിന്റെ പകയെ തുടര്‍ന്നാണ് ക്വട്ടേഷന്‍ കൊടുത്തത്. എന്നാല്‍ നാലുവര്‍ഷം ഈ ആക്രമണം വൈകി. ഇതിന്റെ കാരണങ്ങളും കുറ്റപത്രത്തിലുണ്ട്. 2013ലും 2014ലും പള്‍സര്‍ സുനിക്കെതിരെ മറ്റ് രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ഇതോടെ പള്‍സര്‍ സുനി ഒളിവില്‍ പോയി. 2015 ജൂലൈ 20ന് കോലഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ശേഷം നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടു. നടിയുടെ അച്ഛന്‍ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ പദ്ധതി നടന്നില്ല.
നടിയുടെ അച്ഛന്റെ മരണശേഷം ക്വട്ടേഷന്‍ നടപ്പാക്കാന്‍ സുനി തീവ്രശ്രമം തുടങ്ങി. ഇതാണ് പിന്നീട് നടപ്പായത്. ആക്രമണത്തിനു ശേഷവും നടിക്കെതിരെ പ്രതികാര മനോഭാവത്തോടെയാണു ദിലീപ് പെരുമാറിയത്. സിനിമയിലെ സ്വാധീനമുപയോഗിച്ചു താന്‍ നിരപരാധിയാണെന്നും നടി ജാഗ്രത പാലിക്കണമായിരുന്നെന്നും പ്രമുഖരെക്കൊണ്ടു പറയിച്ചു. ഇങ്ങനെ നടിക്കു മനോവിഷമമുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്തു.
ആക്രമണത്തിനുശേഷം പള്‍സര്‍ സുനിയും വിജേഷും കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയിരുന്നു. ഇവിടത്തെ ജീവക്കാരനായ സാഗര്‍ ഇക്കാര്യം കാവ്യയുടെ സഹോദര ഭാര്യ റിയയെ അറിയിച്ചു. എന്നാലിതു മറച്ചു വയ്ക്കാനായിരുന്നു റിയയുടെ നിര്‍ദേശം. ദിലീപിന്റെ സ്വാധീനം മൂലം നടി പരാതിപ്പെടുകയില്ലെന്നാണു സുനിയും സംഘവും ധരിച്ചിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. |