മുഖ്യമന്ത്രി സ്ഥാനത്തുനിന്നു കെ.കരുണാകരനെ മാറ്റാനുള്ള ഗൂഢാലോചന നടന്നത് കെപിസിസിയില്‍ തന്നെയാകാനാണ് സാധ്യതയെന്ന് ചാരക്കേസിലെ സിബിഐ അഭിഭാഷകന്‍ കെ.പി.സതീശന്‍. ചാരവൃത്തി നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരസിംഹറാവുവിനു നേരിട്ട് ബോധ്യപ്പെട്ട ശേഷമാണ് കരുണാകരന് മുഖ്യമന്ത്രിപദം നഷ്ടമായത്. സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ പൊലീസ് നമ്പി നാരായണനോട് മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.
ചാരക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സന്‍ നടത്തിയ പ്രസ്താവനയില്‍ വിവിധ കോണുകളില്‍നിന്ന് പ്രതികരണങ്ങള്‍ ഉയരുന്നു. വിവാദവുമായി ബന്ധപ്പെട്ട് താന്‍ മിണ്ടാതിരുന്നത് സ്ഥാനം മോഹിച്ചല്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ചാരക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചാല്‍ വീണ്ടും പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറികളുണ്ടാകും. അന്ന് കരുണാകരന്റെ രാജി അനാവശ്യമായിരുന്നു. അന്ന് അദ്ദേഹത്തെ ചതിച്ചത് ഒരുപാട് പേര്‍ ചേര്‍ന്നാണ്. ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ പോലും അദ്ദേഹത്തെ ചതിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു. പാമോലിന്‍ കേസിലും രാജന്‍ കേസിലും കരുണാകരന് എതിരായ ഗൂഢാലോചനയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുരളീധരന്‍ ഉദ്ദേശിച്ച നേതാവ്. എന്നാല്‍, അദ്ദേഹത്തിന്റെ പേര് മുരളീധരന്‍ പറഞ്ഞിട്ടില്ല.
ഏ.കെ. ആന്റണിയെ കെപിസിസി അധ്യക്ഷ സ്ഥാനത്ത്‌നിന്നും നീക്കിയതും കരുണാകരന്റെ മുഖ്യമന്ത്രി കസേര തെറിപ്പിച്ചതുമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് തുടക്കം എന്നു മാത്രമായിരുന്നു കഴിഞ്ഞ ദിവസം മുരളീധരന്‍ പ്രതികരിച്ചത്. അതിന് ശേഷമാണ് ഇപ്പോള്‍ ചെന്നിത്തലയ്ക്കിട്ട് ഒളിയമ്പ് എയ്തിരിക്കുന്നത്.
ചാരക്കേസുമായി ബന്ധപ്പെട്ട് കെ. കരുണാകരന്റെ രാജിക്കായി കോണ്‍ഗ്രസ്സില്‍ സമ്മര്‍ദ്ദം ഉയര്‍ന്നപ്പോള്‍ കരുണാകരനെക്കൊണ്ട് രാജിവെയ്പ്പിക്കരുതെന്ന് ഏ.കെ. ആന്റണി തന്നോടും ഉമ്മന്‍ചാണ്ടിയോടും ആവശ്യപ്പെട്ടിരുന്നതായി കഴിഞ്ഞ ദിവസം കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ വെളിപ്പെടുത്തിയിരുന്നു. അന്ന് അദ്ദേഹത്തെക്കൊണ്ട് രാജിവെപ്പിച്ചതില്‍ ഇപ്പോള്‍ ദുഖിക്കുന്നുണ്ടെന്നും ഹസന്‍ തുറന്നു പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കോണ്‍ഗ്രസിനുള്ളില്‍ ചാരക്കേസും കരുണാകരന്റെ രാജിയും വീണ്ടും ചര്‍ച്ചയായത്. |