ഇരുപത്തേഴ് വര്‍ഷത്തിന് ശേഷം യുഎസ് ചരിത്രത്തിലെ അസാധാരണ സൈനിക പ്രദര്‍ശനത്തിനൊരുങ്ങുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിന്റെ സൈനിക ശക്തി വിളിച്ചോതുന്ന വന്‍ പരേഡിന് തയ്യാറാകാന്‍ ട്രംപ് പെന്റഗണിന് നിര്‍ദേശം നല്‍കി കഴിഞ്ഞു. ഇതിനു മുന്‍പ് യുഎസ് സൈനിക പരേഡ് നടത്തിയത് 27 വര്‍ഷങ്ങള്‍ക്കു മുന്‍പ് വാഷിങ്ടണ്‍ ഡിസിയിലാണ്. അതു കണക്കിലെടുക്കുമ്പോള്‍ ട്രംപിന്റെ ഈ നീക്കത്തെ ഉത്തരകൊറിയ്‌ക്കെതിരായ യുദ്ധകാഹളമായി വ്യാഖ്യാനിക്കുകയാണ്.
ഉത്തരകൊറിയ, ഇന്ത്യ, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെല്ലാം വര്‍ഷത്തിലൊരിക്കല്‍ സൈനിക ശക്തി പ്രകടമാക്കുന്ന പരേഡുകള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ അമേരിക്കയ്ക്ക് ഇങ്ങനെയൊരു പതിവില്ല. പോരാത്തതിന് യുദ്ധങ്ങള്‍ക്ക് അവസാനം കുറിച്ചാണ് യുഎസ് ഇത്തരത്തിലുള്ള പരേഡുകള്‍ നടത്താറുള്ളത്. 1991ല്‍ ഗള്‍ഫ് യുദ്ധത്തിന് അവസാനം കുറിച്ചപ്പോഴായിരുന്നു അമേരിക്ക ഇതിനു മുമ്പ് സൈനിക പരേഡ് നടത്തിയത്.
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായിട്ടും സൈനിക പരേഡ് നടത്താന്‍ സാധിക്കാത്തതിലെ നിരാശ, പ്രതിരോധ സെക്രട്ടറിയും സൈനികത്തലവന്മാരുമായും നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് പ്രകടിപ്പിച്ചിരുന്നു. ഫ്രാന്‍സിന്റെ ദേശീയ ദിനത്തിനു കണ്ട സൈനിക പരേഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു പരേഡ് സംഘടിപ്പിക്കുന്നതെന്നാണ് പ്രതിരോധ വകുപ്പിന്റെ അറിയിപ്പ്. രാജ്യത്തിന്റെ സൈനിക ശക്തിയില്‍ ഓരോ അമേരിക്കക്കാരനും അഭിമാനം കൊള്ളാനാണിതെന്നാണ് വൈറ്റ് ഹൗസിന്റെ വ്യാഖ്യാനം.
ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പരേഡിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി പ്രതിരോധ വകുപ്പ് വക്താവ് തോമസ് ക്രോസണ്‍ അറിയിച്ചു.
അതേസമയം, ഉത്തര കൊറിയയുമായുള്ള വാക്‌പോര് യുദ്ധത്തിന്റെ സൂചന നല്‍കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ തീരുമാനമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. യുദ്ധത്തിനുള്ള മുന്നൊരുക്കമാണ് ഇതെന്നും അഭ്യൂഹമുണ്ട്.
എന്നാല്‍ ഇത്തരമൊരു നീക്കത്തിന് യുഎസില്‍ സമ്മിശ്ര പ്രതികരണമായിരിക്കും ലഭിക്കുകയെന്ന് യുഎസിലെ മുന്‍നിര ദിനപത്രമായ 'വാഷിങ്ടന്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു. ദേശീയത, പട്ടാളഭരണം തുടങ്ങിയവയില്‍ ഈ നീക്കം പുതിയ ചര്‍ച്ചകള്‍ക്കും വഴിവയ്ക്കും. |