കെ എം മാണിയെ മുന്നണിയിലേക്കെടുക്കുന്നതിനെ തള്ളാതെ സിപിഎം. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മാണിക്കു മുന്നില്‍ വാതിലുകള്‍ അടയുന്നില്ലെന്നു തന്നെയാണ് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടിനെക്കുറിച്ച് വെള്ളിയാഴ്ച മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിച്ച പാര്‍ട്ടി വക്താക്കളായ എ വിജയരാഘവനും എളമരം കരീമും ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു.
മാണി യുഡിഎഫ് വിട്ടുനില്‍ക്കുകയാണെന്ന യാഥാര്‍ത്ഥ്യമാണ് നിലവിലുള്ളതെന്നും ഇത് സിപിഎം അംഗീകരിക്കുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു. മാണിയെ മുന്നണിയിലെടുക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യം ഇടതുമുന്നണിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു വിജയരാഘവന്റെ മറുപടി.
ബജറ്റ് വിറ്റവനെന്നും അഴിമതിയുടെ ആള്‍രൂപമെന്നും സിപിഎം വിമര്‍ശിച്ച മാണി ഇപ്പോള്‍ സ്വീകാര്യനാവുന്നതെങ്ങിനെയാണെന്ന ചോദ്യത്തിന് വിജയരാഘവനോ കരീമിനോ മറുപടിയുണ്ടായിരുന്നില്ല. മാണിക്കെതിരേ സിപിഐ എടുത്തിരിക്കുന്ന നിലപാട് സിപിഐയുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ സിപിഎം ഇടപെടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
അതേസമയം, എ.കെ.ജിയെ അനുസ്മരിച്ചും കേരളം കണ്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളെ പുകഴ്ത്തിയും മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ കെ.എം. മാണി. തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'കേരളം ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളെ അനുസ്മരിച്ചത്.
മറ്റ് രാഷ്ട്രീയ വിഷയങ്ങള്‍ പരാമര്‍ശിക്കാതെ ആയിരുന്നു മാണിയുടെ പ്രസംഗം. സ്വദേശി വത്കരണത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ നാട്ടിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അതേ സമയം, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്ന തൊഴിലാളികളുടെയെണ്ണം 40 ലക്ഷം കടന്നിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികളിലൂടെ 36,000 കോടി രൂപയാണ് കേളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. |