ലണ്ടന്‍: വിശ്വാസവും സന്യാസവും ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന സമയം. പ്രത്യേകിച്ച് ആധുനികത ജീവിതരീതികളുടെ കടന്നുകയറ്റത്തില്‍ മതപരമായ ആചാരങ്ങളില്‍നിന്നും ചടങ്ങുകളില്‍ നിന്നും യുവജനങ്ങള്‍ അകന്നു കൊണ്ടേയിരിക്കുന്നു. ഇംഗ്ലണ്ട് പോലെ ആധുനികതയെ വാരിപ്പുണരുന്ന ഒരു രാജ്യത്ത് സന്യാസത്തിന്റെ പ്രസക്തി എന്താണ് ? നിത്യ ബ്രഹ്‌മചര്യത്തിന്റെയും കന്യാ വൃതത്തിന്റെയും ദൈവവിളികളിലൂടെ നടക്കാന്‍ പുതുതലമുറ തയ്യാറാകുമോ? സന്യാസത്തിന്റെ വെല്ലുവിളികളെ സ്വീകരിച്ച് ദൈവവിളിയിലൂടെ കടന്നു വന്ന മൂന്ന് പേരുടെ ജീവിതം പറയുകയാണ് ബിബിസി . പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഒരുകാലത്ത് ഭര്‍ത്താവും കുട്ടികളുമായി കുടുംബജീവിതം സ്വപ്നം കണ്ടിരുന്ന ആളായിരുന്നു സിസ്റ്റര്‍ കാതറിന്‍. അതിശയകരമായ ഒരു യാത്രയിലാണ് താനിന്നെന്നാണ് കുട്ടികളുമൊത്തുള്ള ഒരു കുടുംബജീവിതം ഭാവനയില്‍ കണ്ടിരുന്ന കാതറിന്‍ അതെ കുറിച്ച് പറഞ്ഞത്. നല്ലൊരു ജോലിയും പങ്കാളിയുമൊത്തുള്ള ജീവിതത്തിന്റെ പാത ഉപേക്ഷിച്ച് വ്യത്യസ്ത ജീവിതം തിരഞ്ഞെടുത്ത കാതറിന്‍ ഒരു ഒറ്റപ്പെട്ട വ്യക്തി അല്ല.
ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം 2018 നും 2022 നും ഇടയില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും 85 യുവതികളാണ് കന്യാസ്ത്രീകളായി തീര്‍ന്നത്. അവരില്‍ ഒരാളാണ് കാതറിന്‍ . സന്യാസത്തിന്റെ വേലിക്കെട്ടില്‍ ഒരു ഒറ്റപ്പെട്ട ജീവിതമൊന്നുമല്ല സിസ്റ്റര്‍ കാതറിനും മറ്റ് സന്യാസിനികളും നയിക്കുന്നത്. അവര്‍ സ്ഥിരമായി തങ്ങളുടെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ പിന്തുടരുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട് . എന്നാല്‍ ഏകാന്ത ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കായും നിരവധി മണിക്കൂറുകള്‍ ആണ് സിസ്റ്റര്‍ കാതറിന്‍ ദിവസവും മാറ്റിവയ്ക്കുന്നത്. കോവിഡ് ലോക് ഡൗണിന് തൊട്ടു പിന്നാലെ ആണ് സിസ്റ്റര്‍ കാതറിന്‍ കമ്മ്യൂണിറ്റി ഓഫ് ഔവര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാമിന്റെ കോണ്‍വെന്റില്‍ ചേര്‍ന്നത് . മൂന്നാഴ്ച സമയം മാത്രം പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ഇവിടെ എത്തിയ സിസ്റ്റര്‍ കാതറിന്‍ നാല് വര്‍ഷത്തിനുശേഷം ഇവിടെ സന്യാസത്തിന്റെ പാതയില്‍ തുടരുകയാണ്.
കാതറിനും മഠത്തിലെ മറ്റു സിസ്റ്റര്‍മാരും സമൂഹത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നതിലും വ്യാപൃതരാണ്. ജയിലുകളില്‍ സന്ദര്‍ശിക്കുന്നതിനും സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കാനും അവര്‍ സമയം കണ്ടെത്തുന്നു . സിസ്റ്റര്‍ ഇതുവരെ പൂര്‍ണ്ണമായ കന്യാവൃതം സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സന്യാസജീവിതം ഉപേക്ഷിക്കാന്‍ അവര്‍ക്ക് ഇപ്പോഴും സാധിക്കും. മറ്റൊരു സിസ്റ്ററായ തെരേസ തന്റെ 25-ാം വയസ്സിലാണ് മഠത്തില്‍ ചേര്‍ന്നത്. ഇപ്പോള്‍ 39 വയസ്സുള്ള അവള്‍ ഏകദേശം 15 വര്‍ഷമായി സമൂഹത്തിനൊപ്പം ഉണ്ട്. തനിക്ക് 18 വയസ്സുള്ളപ്പോഴാണ് ഒരു കന്യാസ്ത്രീയാകാന്‍ ദൈവവിളി ഉണ്ടായതെന്ന് അവര്‍ പറഞ്ഞു. മറ്റൊരു സിസ്റ്റര്‍ ആയ കാമില കന്യാസ്ത്രീയാകുന്നതിനുമുമ്പ് ഒരു പാലിയേറ്റീവ് കെയര്‍ നേഴ്‌സായിരുന്നു.
ഒരു കന്യാസ്ത്രീ എന്ന നിലയില്‍ സന്തോഷവതിയായിരിക്കാന്‍ സാധിക്കുമോ എന്ന് തനിക്ക് മുന്‍പ് സംശയം ഉണ്ടായിരുന്നതായി സിസ്റ്റര്‍ തെരേസ പറഞ്ഞു. എന്നാല്‍ വിശ്വാസത്തിന്റെ തീഷ്ണതയും സമൂഹത്തിലെ അശരണര്‍ക്കായി ഫലപ്രദമായി ഇടപെടാന്‍ സാധിക്കുന്നത് മൂലവും താന്‍ തീര്‍ത്തും സന്തോഷവതിയാണെന്ന് അവര്‍ പറഞ്ഞു. പണ്ട് വിവാഹം കഴിക്കുന്നതും പങ്കാളിയുമൊത്തുള്ള ജീവിതവും തനിക്ക് ഇഷ്ടമായിരുന്നു. ചിലപ്പോള്‍ തന്റെ കുഞ്ഞുങ്ങളെ തനിക്ക് നഷ്ടമായതായുള്ള ചിന്തകള്‍ മനസ്സില്‍ ഉയര്‍ന്നു വരും . എന്നാല്‍ ദൈവവിളിയുടെയും വിശ്വാസത്തിന്റെയും ഉള്‍ക്കരുത്തില്‍ ഇത്തരം ചിന്തകളെ മറികടക്കാന്‍ സാധിച്ചതായി ഇവര്‍ പറഞ്ഞു.