ഗസ്സ സിറ്റി: ഇസ്രായേല്‍ വംശഹത്യയില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം, ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം കണക്കാക്കിയതിലും അധികമെന്ന് പഠനം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍, യേല്‍ യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ അക്കാദമിക് വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്ന പഠനമാണ് ഔദ്യോഗിക കണക്കുകളെ തള്ളുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സ മുനമ്പില്‍ ഏകദേശം 46,000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ഫലസ്തീന്‍ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ആ കണക്ക് കൃത്യമല്ലെന്നും മരണസംഖ്യ 40 ശതമാനമെങ്കിലും അധികമാണെന്നുമാണ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് പഠനം ചൂണ്ടിക്കാട്ടുന്നത്.
2023 ഒക്ടോബറിനും 2024 ജൂണിനുമിടയില്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമ, കരയാക്രമണങ്ങളില്‍ 64,260 ?പേര്‍ കൊല്ലപ്പെട്ടതായാണ് പഠനം കണക്കാക്കുന്നത്. ഇതില്‍ 59.1 ശതമാനം സ്ത്രീകളും കുട്ടികളും 65 വയസ്സിനു മുകളിലുള്ളവരുമാണെന്നും പഠനം പറയുന്നു. അതേസമയം, ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കില്‍ ഈ കാലയളവില്‍ കൊല്ലപ്പെട്ടത് 37,877 പേര്‍ മാത്രമാണ്. ഗസ്സ മുനമ്പില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് വിദേശ മാധ്യമങ്ങളെ ഇസ്രായേല്‍ വിലക്കിയിട്ടുള്ളതിനാല്‍ മരണസംഖ്യ സ്ഥിരീകരിക്കാന്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. മരണസംഖ്യ കണക്കാക്കുന്നതില്‍ ഫലസ്തീനിയന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശേഷി മികച്ചതായിരുന്നെങ്കിലും ഇസ്രായേലി ആക്രമണങ്ങളുടെ തോത് വര്‍ധിച്ചതോടെ അതില്‍ വീഴ്ച സംഭവിച്ചുവെന്ന് ലാന്‍സെറ്റ് പഠനം ചൂണ്ടിക്കാട്ടുന്നു.
2024 ജൂണ്‍ 30 വരെ ഗസ്സയിലുണ്ടായ മരണം 55,298 നും 78,525 നും ഇടയിലാണെന്നാണ് പഠനം കണ്ടത്തുന്നത്. ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള രേഖകള്‍, ബന്ധുക്കളുടെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഫലസ്തീനികള്‍ക്കായി മന്ത്രാലയം ആരംഭിച്ച ഓണ്‍ലൈന്‍ സര്‍വേ, സമൂഹമാധ്യമങ്ങളിലെ ചരമക്കുറിപ്പുകള്‍ എന്നിവ പരിശോധിച്ചാണ് അക്കാദമിക വിദഗ്ദര്‍ നിലവിലെ കണക്കുകളിലേക്ക് എത്തിച്ചേര്‍ന്നത്. 23 ലക്ഷം ജനസംഖ്യയുള്ള ഗസ്സയിലെ ഏകദേശം 2.9 ശതമാനം മനുഷ്യരാണ് ഇസ്രായേലി നരനായാട്ടില്‍ കൊല്ലപ്പെട്ടതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ആക്രണങ്ങള്‍ ഉണ്ടാക്കിയ കനത്ത പരിക്കുകള്‍ കാരണം കൊല്ലപ്പെട്ടവരുടെ എണ്ണമാണ് നിലവില്‍ കണക്കാക്കിയതെന്നും പഠനം വ്യക്തമാക്കുന്നു.