ലണ്ടന്‍: അന്യരാജ്യത്തേക്ക് പുറപ്പെടും മുന്‍പു ഷോപ്പിങ്ങിനായി യുകെയിലെ എയര്‍പോര്‍ട്ടുകളിലുള്ള റീടെയ്ല്‍ഷോപ്പുകളില്‍ കയറിയാല്‍ നിങ്ങള്‍ കബളിപ്പിക്കപ്പെടും. മറ്റൊന്നുമല്ല. യാത്രക്കാരില്‍ നിന്നു വാറ്റ് നികുതിയടക്കം സാധനങ്ങള്‍ക്ക് വില ഈടാക്കുന്ന ഇവര്‍ പിന്നീട് ഈ വാറ്റ് നികുതി സര്‍ക്കാരില്‍ നിന്നു വാങ്ങുന്നു. ഇതോടെ ഇരട്ടി ലാഭമാണ് ഇവര്‍ നേടുന്നത്. എന്നാല്‍ യാത്രക്കാര്‍ക്ക് ഈ തട്ടിപ്പ് മനസിലാകുന്നില്ലെന്നതാണ് സത്യം. കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയ ശേഷം യാത്രക്കാരനോട് ബോര്‍ഡിങ് പാസ് ചോദിക്കും. സ്വാഭാവികമായും എല്ലാവരും കരുതുക യാത്രക്കാരന്‍ ആണോയെന്ന് തിരിച്ചറിയാന്‍ വേണ്ടി എന്നാകും. എന്നാല്‍ ഈ ബോര്‍ഡിങ് പാസ് ഇവര്‍ സ്‌കാന്‍ ചെയ്യും. തുടര്‍ന്ന് ഇവ സര്‍ക്കാരില്‍ സമര്‍പ്പിക്കും. യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരില്‍ നിന്ന് ഈടാക്കുന്ന 20 ശതമാനം വാറ്റ് നികുതി തിരിച്ചു നല്‍കാന്‍ വ്യവസ്ഥയുണ്ട്. യാത്രക്കാരുടെ ബോര്‍ഡിങ് പാസ് സ്‌കാന്‍ ചെയ്ത ശേഷം ഈ വ്യവസ്ഥ ഉപയോഗിച്ച് ഇവര്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കുകയും ഈ പണം തിരിച്ചു വാങ്ങുകയും ചെയ്തു. എന്നാല്‍ ഈ വ്യവസ്ഥയുടെ ഗുണം യാത്രക്കാരനു ലഭിക്കുന്നില്ല.
തങ്ങളുടെ ഉത്പന്നങ്ങള്‍ എല്ലാം തന്നെ നികുതി രഹിതമാണെന്നു റീടെയ്‌ലര്‍മാര്‍ സമ്മതിച്ചു. എന്നാല്‍ ഇക്കാര്യം യാത്രക്കാര്‍ക്ക് അറിയാത്തതിനാല്‍ ഇവരില്‍ നിന്ന് നികുതി അടക്കമാണ് പണം ഈടാക്കുന്നത്. നിവിയ സണ്‍ സ്‌പ്രേയ്ക്ക് എട്ട് പൗണ്ടാണ് വില. യാത്രക്കാരില്‍ നിന്ന് മുഴുവന്‍ തുകയും ഈടാക്കും. ഇതിനു ശേഷം കടക്കാരന്‍ സര്‍ക്കാരില്‍ നിന്നു ഇതിന്റെ നികുതിയായ 1.60 പൗണ്ട് തിരിച്ചുവാങ്ങും. ഇത് ഉപയോക്താവിന് ലഭിക്കില്ല. ഡിക്‌സണ്‍ എന്ന റീടെയ്ല്‍ ഷോപ്പര്‍ ഐഫോണ്‍ ആറ് 593.99 പൗണ്ടിനാണ് എയര്‍പോര്‍ട്ട് ഷോപ്പില്‍ വില്‍ക്കുന്നത്. പുറത്ത് ഈ ഫോണിന് 619 പൗണ്ടാണ് വില. എന്നാല്‍ എയര്‍പോര്‍ട്ട് ഷോപ്പില്‍ വിറ്റാല്‍ പോലും ഇവര്‍ക്ക് 123.80 പൗണ്ടിന്റെ ലാഭം നികുതി വരുമാനത്തില്‍ നിന്നു മാത്രം ലഭിക്കും. ചിലരാകട്ടെ പുറത്തുള്ള കടയില്‍ വില്‍ക്കുന്ന അതേവില തന്നെയാണ് എയര്‍പോര്‍ട്ട് ഷോപ്പിലും ഈടാക്കുന്നത്. ഇതുമൂലം പുറമേ നിന്നു വാങ്ങുന്നതിനും അകത്തു നിന്നു വാങ്ങുന്നതിനും വലിയ വ്യത്യാസം ഇല്ലാതാകുന്നു. ക്ലെറിന്‍സ് ഡബിള്‍ സെറമിന്റെ 30 മില്ലി പാക്കറ്റിന് എയര്‍പോര്‍ട്ട് ഷോപ്പില്‍ 45.80 പൗണ്ടാണ് വില. പുറമേ വില്‍ക്കുന്നതിനേക്കാള്‍ കുറവാണിത്. എന്നാല്‍ ഇതില്‍ പോലും 9.16 പൗണ്ടിന്റെ ലാഭമാണ് വാറ്റ് ഇനത്തില്‍ കടക്കാര്‍ക്ക് ലഭിക്കുന്നത്. അതേസമയം, യൂറോപ്യന്‍യൂണിയനു പുറത്തേക്കുള്ള യാത്രക്കാര്‍ക്ക് 20 ശതമാനം വാറ്റ് ഒഴിവാക്കാറുണ്ടെന്നു ഡബ്യൂഎച്ച്‌സ്മിത്ത് അറിയിച്ചു. ഹീത്രുവിമാനത്താവളത്തിലെ ഹരോള്‍ഡ് എന്നകടയില്‍ എല്ലാ ഉത്പന്നങ്ങളും വാറ്റ് ഒഴിവാക്കിയാണ് വില്‍ക്കുന്നതെന്ന് ഉടമ.
പ്രതിവര്‍ഷം കോടിക്കണക്കിനു പൗണ്ടാണ് വാറ്റ് ഇനത്തില്‍ മാത്രം എയര്‍പോര്‍ട്ട് ഷോപ്പിലുള്ളവര്‍ സമ്പാദിക്കുന്നത്. യഥാര്‍ഥത്തില്‍ യാത്രക്കാരനു ലഭിക്കേണ്ട ലാഭം ഇവര്‍ തട്ടിയെടുക്കുകയാണ്. എയര്‍പോര്‍ട്ട് ഷോപ്പുകളിലെ വിലകളില്‍ സുതാര്യതയില്ലെന്നതാണ് പ്രധാന കാരണം. സര്‍ക്കാരിന്റെ മേല്‍നോട്ടം ഉണ്ടായാല്‍ മാത്രമേ ഈ തട്ടിപ്പ് തടയാന്‍ സാധിക്കൂ. എച്ച്എംആര്‍സിയും എയര്‍പോര്‍ട്ട് അധികൃതരും ഇക്കാര്യം സമ്മതിക്കുന്നുണ്ടെങ്കിലും പരിശോധന നടത്തുന്ന കാര്യത്തില്‍ ഇവര്‍ വിമുഖത കാണിക്കുകയാണ്. ബോര്‍ഡിങ് പാസ് മറ്റുള്ളവരെ കാണിക്കണമെന്നത് നിയമപരമായി നിലനില്‍ക്കുന്ന കാര്യമില്ലെന്നു എച്ച്എംആര്‍സി വക്താവ് അറിയിച്ചു.