ലണ്ടന്‍: യുകെയില്‍ നാടുകടത്തല്‍ നടപടി നേരിടുന്ന വിദേശ കുറ്റവാളികളുടെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് തീരുമാനിച്ചതായി ഹോം ഓഫീസ് അറിയിച്ചു. ഇവര്‍ നടത്തിയ കുറ്റകൃത്യത്തിനൊപ്പം ദേശീയതയുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. ഏത് രാജ്യത്തില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പങ്കാളികളാകുന്നത് എന്നത് ഇനി മുതല്‍ പരസ്യമായ കാര്യമായിരിക്കും. ചില രാജ്യങ്ങളില്‍ നിന്നുള്ള കുറ്റവാളികളുടെ എണ്ണം വളരെ കൂടുന്ന സാഹചര്യത്തില്‍ അവിടെ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കുക തുടങ്ങിയ തുടര്‍ നടപടികള്‍ ഇതിന്റെ ഭാഗമായുണ്ടാവുമെന്ന സംശയങ്ങളും ഉയരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം അവസാനം നാടുകടത്തല്‍ കാത്ത് 19,000 വിദേശ കുറ്റവാളികള്‍ ഉണ്ടായിരുന്നു. ടോറി പാര്‍ട്ടി അധികാരമൊഴിഞ്ഞപ്പോള്‍ ഈ കുറ്റവാളികളുടെ എണ്ണം 18,000 ആയിരുന്നു എന്നാണ് പുറത്തു വരുന്ന കണക്കുകള്‍ കാണിക്കുന്നത്. വിദേശ കുറ്റവാളികള്‍ എവിടെ നിന്ന് വരുന്നു എന്നതുള്‍പ്പെടെ പൊതുജനങ്ങളെ വ്യക്തമായി അറിയിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് ഹോം ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു. 12 മാസമോ അതില്‍ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ട വിദേശ പൗരന്മാരാണ് നാടുകടത്തലിന് വിധേയമാകുന്നത്. ഈ കൂട്ടത്തില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. ചില കുറ്റവാളികളുടെ സാന്നിധ്യം സമൂഹ നന്മയ്ക്ക് ഉതകുന്നതല്ലെന്ന് കണ്ടാല്‍ കുറഞ്ഞ ശിക്ഷാ കാലാവധിയുള്ളവരെയും നാടുകടത്താന്‍ ആഭ്യന്തരമന്ത്രാലയത്തിന് അധികാരമുണ്ട്.
ചില രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍, മനുഷ്യവകാശ പ്രശ്‌നങ്ങളുടെ പേരിലുള്ള അപ്പീലുകള്‍ എന്നീ കാരണങ്ങളാല്‍ നാടുകടത്താന്‍ കാത്തിരിക്കുന്ന വിദേശ കുറ്റവാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി ഹോം ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയതിനു ശേഷം കൂടുതല്‍ പേരെ നാടുകടത്തിയിട്ടും ഈ രീതിയിലുള്ള കുറ്റവാളികളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ കാണിക്കുന്നത്. കുടിയേറ്റത്തിലെ അമിതമായ വര്‍ദ്ധനവാണ് ഈ രീതിയിലുള്ള കുറ്റവാളികളുടെ എണ്ണം വര്‍ധിക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.