ലണ്ടന്‍: എന്‍എച്ച്എസിന്റെ ഏറ്റവും വലിയ ബാധ്യതയായി ചികിത്സാ പിഴവിനുള്ള നഷ്ടപരിഹാര ബില്ലുകള്‍. മെഡിക്കല്‍ വീഴ്ചകളുടെ പേരില്‍ എന്‍എച്ച്എസ് നേരിടുന്ന ബാധ്യത 58.2 ബില്ല്യണ്‍ പൗണ്ടിന്റെ ബില്ലില്‍ എത്തിയെന്ന ഞെട്ടിക്കുന്ന കണക്കാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ രണ്ടാമത്തെ വലിയ ബാധ്യതയായി ഇത് മാറിയെന്നാണ് കോമണ്‍സ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. 2024 ഏപ്രില്‍ 1 വരെയുള്ള കണക്കുകള്‍ പ്രകാരം 58.2 ബില്ല്യണ്‍ പൗണ്ടാണ് മെഡിക്കല്‍ വീഴ്ചകളുടെ പേരില്‍ എന്‍എച്ച്എസ് നഷ്ടപരിഹാരത്തിനായി ചെലവഴിച്ചത്. രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ മന്ത്രിമാര്‍ പരാജയപ്പെട്ടതാണ് ഈ ഭാരത്തിന് കാരണമെന്ന് പിഎസി മുന്നറിയിപ്പില്‍ വ്യക്തമാക്കി.
ചികിത്സയിലെ പാകപ്പിഴകള്‍ നേരിടേണ്ടി വരുന്ന രോഗികള്‍ക്കാണ് ഈ വന്‍തോതിലുള്ള നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നത്. ഈ പ്രതിസന്ധി കുറയ്ക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റ് ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പിഎസി ചൂണ്ടിക്കാണിച്ചു. ചികിത്സയിലെ പാകപ്പിഴകള്‍ക്കാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് 58.2 ബില്ല്യണ്‍ പൗണ്ട് നല്‍കിയതെന്ന് പിഎസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആണവ ഡീക്കമ്മീഷനിംഗ് ചെലവുകള്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ ബാധ്യത ഇതാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
എന്‍എച്ച്എസിനെ വിജയകരമായി കേസില്‍ തോല്‍പ്പിക്കുന്ന അഭിഭാഷകരാണ് നഷ്ടപരിഹാരത്തിന്റെ 19% കൊണ്ടുപോകുന്നത്. ഇത് മാത്രം 536 മില്ല്യണ്‍ പൗണ്ട് വരും. എന്‍എച്ച്എസ് ഫണ്ടിനെ ചോര്‍ത്തുന്ന ഈ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്, റിപ്പോര്‍ട്ട് പറഞ്ഞു. എന്‍എച്ച്എസിന് ഫണ്ട് ഏറെ സുപ്രധാനമായി ഇരിക്കുമ്പോഴും ഈ വിധം പണം പാഴാകുന്നതിനെയാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചോദ്യം ചെയ്യന്നത്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് പിഎസി രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന് ഇതിനു സാധിച്ചിട്ടില്ല.