വാഷിംഗ്ടണ്‍: യുകെയുമായി പൂര്‍ണ്ണവും സമഗ്രവുമായ വ്യാപാര കരാര്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ കരാര്‍ യുഎസും യുകെയും തമ്മിലുള്ള 'പ്രത്യേക ബന്ധത്തെ' ദീര്‍ഘകാലത്തേക്ക് ശക്തിപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ഏപ്രില്‍ 2ന് ട്രംപ് ലോകമെമ്പാടുമുള്ള വ്യാപാര പങ്കാളികള്‍ക്കെതിരെ വലിയ രീതിയിലുള്ള താരിഫ് ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള ആദ്യത്തെ വ്യാപാര കരാറാണിത്. ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കരാറിനെ 'വളരെ വലുതും ആവേശകരവുമായ' ഒന്നായി വിശേഷിപ്പിച്ചെങ്കിലും, വിശദമായ വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടില്ല. എങ്കിലും കരാറില്‍ യുകെ, യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരായ 'അന്യായമായ' നോണ്‍-താരിഫ് തടസ്സങ്ങള്‍ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നാണ് സൂചന. ഇതില്‍ യുകെയുടെ 2% ഡിജിറ്റല്‍ സേവന നികുതി (അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ബാധകമായിരുന്ന) ഒഴിവാക്കലും ഉള്‍പ്പെട്ടേക്കാം.
100% സിനിമാ തീരുവയില്‍ ഇളവ് ഉണ്ടാകുമോ എന്ന് വ്യക്തമല്ലെങ്കിലും യുകെയിലെ ചലച്ചിത്ര വ്യവസായം ഇതിനായി വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഈ കരാര്‍ യു.എസിന്റെ 'ആദ്യത്തെ വ്യാപാര വിജയം' ആണെന്നാണ് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് അഭിപ്രായപ്പെട്ടത്. യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായുള്ള ചര്‍ച്ചകളാണ് ഇത്തരമൊരു നേട്ടത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് തങ്ങളുടെ അനിവാര്യമായ സാമ്പത്തിക, ദേശീയ സുരക്ഷാ പങ്കാളി ആണെന്നും കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വളരെ വേഗത്തില്‍ നടന്നതായും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ ഓഫീസ് അറിയിച്ചു. അതേസമയം യുകെ ബിസിനസ് ഗ്രൂപ്പുകളും ട്രേഡ് യൂണിയനുകളും മിശ്ര പ്രതികരണമാണ് കരാര്‍ സംബന്ധിച്ച് നടത്തുന്നത്. തീരുവകള്‍ ബ്രിട്ടീഷ് ബിസിനസുകള്‍ക്ക് തിരിച്ചടിയാണ്, എന്നാല്‍ ഗവണ്‍മെന്റിന്റെ പ്രായോഗിക സമീപനത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സിന്റെ എമ്മ റോലന്‍ഡ്
യുഎസിലേക്കുള്ള എല്ലാ ഇറക്കുമതികള്‍ക്കും 10% അടിസ്ഥാന തീരുവയും, യുഎസുമായി വലിയ വ്യാപാര കമ്മി ഉള്ള രാജ്യങ്ങള്‍ക്ക് 'പരസ്പര' (reciprocal) തീരുവകളും ഏര്‍പ്പെടുത്തുമെന്നുമായിരുന്നു കഴിഞ്ഞ മാസം രണ്ടിന് ട്രംപ് പ്രഖ്യാപിച്ചത്. യുകെ ഈ ഉയര്‍ന്ന പരസ്പര തീരുവകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും, 10% അടിസ്ഥാന തീരുവയും, ഉരുക്ക്, അലുമിനിയം, വാഹനങ്ങള്‍ എന്നിവയ്ക്ക് 25% തീരുവയ്ക്കും വിധേയമായിരുന്നു. ഈ തീരുവകള്‍ യുകെയുടെ കാര്‍ നിര്‍മ്മാണ മേഖലയെ വലിയ രീതിയില്‍ തന്നെ ബാധിച്ചു. 2023ല്‍ യുകെയുടെ 6.4 ബില്യണ്‍ പൗണ്ട് വിലമതിക്കുന്ന വാഹന കയറ്റുമതിയില്‍ 18.4 ശതമാനവും യു എസിലേക്കായിരുന്നു. ഏറ്റവും ഒടുവില്‍ യു കെ ഉള്‍പ്പെടേയുള്ള വിദേശ രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് 100% തീരുവ ഏര്‍പ്പെടുത്തിയത് ബ്രിട്ടന്റെ ചലച്ചിത്ര വ്യവസായത്തിന് വലിയ തിരിച്ചടിയായി.