ലണ്ടന്‍: സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റില്‍ പുലര്‍ച്ചെ ആറോളം വാഹനങ്ങളിലായി എത്തിയ പൊലീസ് സംഘം ബ്രിട്ടിഷ് രാജകുടുംബാംഗം ആന്‍ഡ്രൂ രാജകുമാരനെ അറസ്റ്റ് ചെയ്തു. സാധാരണ വേഷത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നും, അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ രാജകുടുംബത്തിന്റെ അന്തസ്സും വിശ്വാസ്യതയും പ്രതിക്കൂട്ടിലായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യരഹസ്യങ്ങള്‍ കൈമാറിയെന്ന ആരോപണത്തിന്റെ പേരില്‍ രാജകുടുംബാംഗം അറസ്റ്റിലാകുന്നത് സമീപകാല ചരിത്രത്തില്‍ ആദ്യമായാണ്.
എലിസബത്ത് രാജ്ഞിയുടെ ഇഷ്ടപുത്രനായിരുന്ന ആന്‍ഡ്രൂ, 22-ാം വയസ്സില്‍ റോയല്‍ നേവിയില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി സേവനം ആരംഭിച്ചു. ഫോക്ലന്‍ഡ് യുദ്ധത്തില്‍ പങ്കെടുത്ത് വീരനായകനായി. 2001-ല്‍ ബ്രിട്ടന്റെ രാജ്യാന്തര വ്യാപാര രംഗത്ത് പ്രത്യേക പ്രതിനിധിയായി നിയമിതനായെങ്കിലും 2011-ല്‍ എപ്സ്റ്റീന് ബന്ധത്തിന്റെ പേരില്‍ പദവി നഷ്ടപ്പെട്ടു.
2008-ല്‍ വെര്‍ജീനിയ ജൂഫ്രേ നല്കിയ ലൈംഗിക പീഡനക്കേസാണ് ആന്‍ഡ്രൂവിനെതിരെ ആദ്യ ആരോപണം. 2022-ല്‍ ഒരു കോടി യുഎസ് ഡോളര്‍ നല്കി കേസ് ഒത്തുതീര്‍ത്തു. 2019-ല്‍ എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തുവന്നതോടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു. 2020-ല്‍ കൊട്ടാരം ഔദ്യോഗിക പദവികളില്‍ നിന്ന് നീക്കം ചെയ്തു.
2019-ല്‍ ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ എപ്സ്റ്റീനുമായി ബന്ധമില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് പുറത്തുവന്ന ഇമെയില്‍ തെളിവുകള്‍ അത് തെറ്റാണെന്ന് തെളിയിച്ചു. 2025 ഒക്ടോബറില്‍ പുറത്തുവന്ന രേഖകള്‍ക്ക് പിന്നാലെ യോര്‍ക്ക് പ്രഭു പദവി നഷ്ടപ്പെട്ടു. 2025 ഏപ്രിലില്‍ വെര്‍ജീനിയ ജൂഫ്രേ ആത്മഹത്യ ചെയ്തതിനു ശേഷം പുറത്തിറങ്ങിയ പുസ്തകത്തില്‍ ആന്‍ഡ്രൂക്കെതിരെ പുതിയ ആരോപണങ്ങളും ഉയര്‍ന്നു.
2026 ജനുവരിയില്‍ യുഎസ് നിയമവകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന് രേഖകളില്‍ ആന്‍ഡ്രൂവിന്റെ ചിത്രങ്ങളും, രാജ്യാന്തര വ്യാപാര കരാറുകളുടെ വിവരങ്ങള്‍ എപ്സ്റ്റീനു കൈമാറിയെന്ന രേഖകളും ഉണ്ടായിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്.
ചാള്‍സ് രാജാവ് പതിവുപോലെ ഔദ്യോഗിക ജോലികള്‍ തുടര്‍ന്നുവെങ്കിലും സഹോദരന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ചില്ല. വെര്‍ജീനിയ ജൂഫ്രേയുടെ കുടുംബം ''ഇനി നീതി കിട്ടിയതായി'' പ്രതികരിച്ചു