തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അടുത്ത മഴക്കാലത്തിന് മുന്‍പ് മുഴുവന്‍ ദുരന്തബാധിതര്‍ക്കും സ്വന്തം ഭൂമിയും വീടും നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
പദ്ധതിയുമായി മുന്നോട്ട് പോകുമ്പോള്‍ വ്യാജപ്രചാരണങ്ങള്‍, കേന്ദ്രസഹായ നിഷേധം, കോടതി കേസുകള്‍ തുടങ്ങി നിരവധി തടസ്സങ്ങള്‍ നേരിട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ലോകത്തിലെ മഹായുദ്ധങ്ങളില്‍ പോലും യുദ്ധനീതി ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെ കണ്ടത് പുനരധിവാസ പദ്ധതിക്കെതിരെ വൈരനിര്യാതന ബുദ്ധിയോടെയുള്ള ഇടപെടലുകളാണ്'' എന്നും അദ്ദേഹം വിമര്‍ശിച്ചു.
178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് കൈമാറിയത്. 1000 ചതുരശ്ര അടിയുള്ള വീടുകള്‍ക്കും ഏഴ് സെന്റിന്റെ പട്ടയവും നല്‍കി. 320ാം ദിനത്തിലാണ് നിര്‍മാണം പൂര്‍ത്തിയായത്. വീടുകള്‍ക്ക് പൂര്‍ണ്ണനാശം സംഭവിച്ചവര്‍ക്കാണ് മുന്‍ഗണന.
ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ രണ്ട് ഓപ്ഷനുകള്‍ നല്‍കിയിരുന്നു - ടൗണ്‍ഷിപ്പില്‍ വീട് സ്വീകരിക്കുക അല്ലെങ്കില്‍ 15 ലക്ഷം രൂപ പുനരധിവാസ തുക. ഭൂരിപക്ഷം കുടുംബങ്ങളും ടൗണ്‍ഷിപ്പിലെ വീടുകള്‍ തന്നെ സ്വീകരിച്ചതോടെ പദ്ധതിയുടെ ഗുണമേന്മയും സ്വീകാര്യതയും തെളിഞ്ഞു.
ടൗണ്‍ഷിപ്പില്‍ ചുറ്റുമതില്‍, ഗേറ്റ്, 11.42 കിലോമീറ്റര്‍ റോഡ്, ഭൂഗര്‍ഭ വൈദ്യുത-ജലവിതരണ ശൃംഖല, കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, സോളാര്‍ പാനല്‍, ഗ്രീന്‍ സ്‌പെയ്‌സ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓരോ വീടിന്റെയും നിര്‍മ്മാണം 58 പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മുന്നോട്ട് കൊണ്ടുപോയത്.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനക്സ് കോംപ്ലക്‌സ്, സ്‌കൂള്‍ മാറ്റി സ്ഥാപിക്കല്‍, വീടുകള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചര്‍ നല്‍കല്‍ തുടങ്ങിയ പദ്ധതികളും ആരംഭിക്കുന്നുണ്ട്.
''മനുഷ്യര്‍ ഭേദചിന്തകള്‍ക്ക് അതീതമായി പരസ്പരം താങ്ങും തണലുമാകുന്ന കേരള മാതൃക വീണ്ടും ലോകശ്രദ്ധ ആകര്‍ഷിക്കുന്നു. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് ഈ പദ്ധതിയെ വിജയിപ്പിച്ചത്'' എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു