കൊച്ചി: അറസ്റ്റിലായ അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി സബിത്ത് നാസറിന് രാജ്യാന്തര ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍. അവയവക്കടത്തിനായി 20 പേരെ ഇറാനിലേക്കു കടത്തിയതായാണ് സബിത്ത് എന്‍ഐഎക്കു മൊഴി നല്‍കിയത്. ഇതില്‍ ചിലര്‍ മരിച്ചെന്നും വിവരമുണ്ട്. അവയവ ദാതാക്കള്‍ക്ക് 10 ലക്ഷം രൂപ നല്‍കുമ്പോള്‍ അഞ്ച് ലക്ഷം രൂപ താന്‍ കമ്മിഷനായി കൈപ്പറ്റിയിരുന്നു എന്നാണ് സബിത്ത് പറയുന്നത്. വ്യാജ പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും തയാറാക്കിയാണ് ഇയാള്‍ ആളുകളെ ഇറാനിലെത്തിച്ചത്. ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയായിരുന്നു അവയവക്കടത്തിന്റെ താവളമെന്നും സബിത്ത് മൊഴി നല്‍കി.
ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ് പ്രധാന ഇരകള്‍. എട്ട് സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെ കൊണ്ടുപോയി. കടത്തിയവരില്‍ മലയാളികളും ഉള്‍പ്പടുന്നുണ്ട്. തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസറിനെ ഇന്നലെയൊണ് നെടുമ്പാശ്ശേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഏറെ നാളായി കേന്ദ്ര ഏജന്‍സികളു നിരീക്ഷണത്തിലായിരുന്നു. വലിയ തുക നല്‍കാമെന്ന് വാഗ്ദാനം നല്‍കി ആളുകളെ ഇറാനിലെത്തിക്കുന്ന സബിത്ത് പിന്നീട് അവയവമെടുത്ത ശേഷം തുച്ഛമായ തുക നല്‍കി തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന അവയവം വലിയ തുകയ്ക്ക് പ്രതി മറിച്ചു വില്‍ക്കുകയും ചെയ്തിരുന്നു. കൊച്ചി സ്വദേശിയായ യുവാവിനെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സബിത്തിനൊപ്പം താമസിച്ചിരുന്ന ചാവക്കാട് സ്വദേശിയേയും എന്‍ഐഎ ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടായേക്കാനും സാധ്യതയുണ്ട്. സബിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.