Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
വിരലിന് പകരം നാവ് ശസ്ത്രക്രിയ, ഡോക്ടറുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി മെഡിക്കല്‍ ബോര്‍ഡ്
reporter

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ പൊലീസ് കണ്ടെത്തല്‍ ശരിവെച്ച് മെഡിക്കല്‍ ബോര്‍ഡ്. നാലു വയസ്സുകാരിയുടെ വിരലിനു പകരം നാവിനു ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര ശ്രദ്ധക്കുറവ് ഉണ്ടായി. ആശുപത്രി സംവിധാനത്തിലെ തകരാറുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായി അറിയുന്നു. മെഡിക്കല്‍ ബോര്‍ഡ് കണ്‍വീനറായ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍ രാജേന്ദ്രന്‍ മെഡിക്കല്‍ കോളജ് എസിപി കെ ഇ പ്രേമചന്ദ്രനു റിപ്പോര്‍ട്ട് കൈമാറി.

മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും എസിപി പറഞ്ഞു. ശസ്ത്രക്രിയയില്‍ പിഴവു സംഭവിച്ചതായി നേരത്തേ പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. പൊലീസിന്റെ കണ്ടെത്തല്‍ മെഡിക്കല്‍ ബോര്‍ഡും ശരിവച്ച സാഹചര്യത്തില്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണോദ്യോഗസ്ഥന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. സംഭവത്തില്‍ മെഡിക്കല്‍ നെഗ്ലിജന്‍സ് (ഐപിസി 338) ആക്ട് പ്രകാരം മെഡിക്കല്‍ കോളജ് പൊലീസ് നേരത്തേ തന്നെ കേസെടുത്തിരുന്നു. 3 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ചെറുവണ്ണൂര്‍ മധുരവനം സ്വദേശിയായ 4 വയസ്സുകാരിക്കു കഴിഞ്ഞ 16ന് ആണ് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ കയ്യിലെ ആറാം വിരലിനു ശസ്ത്രക്രിയ നടത്താനാണ് ആശുപത്രിയില്‍ എത്തിയത്. വാര്‍ഡിലേക്കു മാറ്റിയപ്പോഴാണു വിരലിനു പകരം നാവിനാണു ശസ്ത്രക്രിയ നടത്തിയതെന്നു കണ്ടെത്തിയത്. പിന്നീടു കൈവിരലിനും ശസ്ത്രക്രിയ നടത്തി. സംഭവത്തില്‍ ഡോ. ബിജോണ്‍ ജോണ്‍സണ്‍ സസ്പെന്‍ഷനിലാണ്. കുഞ്ഞിന്റെ നാവിലെ കെട്ട് (ടങ് ടൈ) പരിഹരിക്കാനാണു ശസ്ത്രക്രിയ നടത്തിയതെന്നാണു ഡോക്ടറുടെ വിശദീകരണം.

 
Other News in this category

 
 




 
Close Window