ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആര്‍എസ്എസ്) പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനുണ്ടായിരുന്ന വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി. കേന്ദ്ര പഴ്സനല്‍ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കേന്ദ്ര നടപടിയെ ആര്‍എസ്എസും ബിജെപിയും സ്വാഗതം ചെയ്തപ്പോള്‍ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി. 1966ലാണ്, സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതു വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അന്‍പത്തിയെട്ടു വര്‍ഷം മുമ്പ് ഇറക്കിയ, ഭരണഘടനാ വിരുദ്ധമായ ഉത്തരവ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ജൂലൈ ഒന്‍പതിന് പുറത്തിറക്കിയ കേന്ദ്ര വിജ്ഞാപനം ഉള്‍പ്പെടെയാണ് ട്വീറ്റ്. ഗോഹത്യയ്ക്കെതിരെ 1966 നവംബര്‍ ഏഴിനു നടന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് ആര്‍എസ്എസില്‍ സര്‍ക്കാര്‍ ജിവനക്കാര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയതന്ന് മാളവ്യ പറഞ്ഞു. ലക്ഷക്കണക്കിനു പേരെയാണ് സംഘം അന്നു പ്രക്ഷോഭത്തില്‍ അണി നിരത്തിയത്. പൊലീസ് വെടിവയ്പില്‍ നിരവധി പേര്‍ മരിച്ചു. ഇതിനു പിന്നാലെ 1966 നവംബര്‍ 30ന് ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവിറക്കി- മാളവ്യ പറഞ്ഞു.
അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണകാലത്തു പോലും തുടര്‍ന്നു വന്ന വിലക്കാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. സര്‍ദാര്‍ പട്ടേല്‍ 1948ല്‍ ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്എസിനു നിരോധനം ഏര്‍പ്പെടുത്തി. നല്ല രീതിയില്‍ മുന്നോട്ടുപോവുമെന്ന ഉറപ്പില്‍ പിന്നീട് ആ നിരോധനം പിന്‍വലിച്ചു. അതിനു ശേഷവും ആര്‍എസ്എസ് നാഗ്പുരില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയിട്ടില്ലെന്ന് ജയറാം രമേശ് പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് 66ല്‍ ജീവനക്കാര്‍ക്കുള്ള വിലക്ക് ഏര്‍പ്പെടുത്തിയത്- ജയറാം രമേശ് ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റേത് ശരിയായ തീരുമാനമാണെന്ന് ആര്‍എസ്എസ് പ്രതികരിച്ചു. മുന്‍ സര്‍ക്കാരുകള്‍ രാഷ്ട്രീയതാത്പര്യം വച്ചാണ് ആര്‍എസ്എസിനു വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ 99 വര്‍ഷമായി നിരന്തരമായി രാഷ്ട്രപുനര്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്ന് പ്രസ്താവനയില്‍ പറയുന്നു.