കൊച്ചി: സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് തടസ്സം നിന്നതിന്റെ പേരില്‍ രണ്ട് യുവാക്കളെ പീഡനക്കേസില്‍ കുരുക്കി പെണ്‍കുട്ടി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനി നല്‍കിയ വ്യാജ പീഡന പരാതിയിലാണ് ബന്ധുക്കളായ യുവാക്കള്‍ക്ക് 68 ദിവസം ജയിലില്‍ കഴിയേണ്ടിവന്നത്. പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടി നേരിട്ടെത്തിയതോടെ ഹൈക്കോടതി രണ്ടു യുവാക്കള്‍ക്കും ജാമ്യം അനുവദിച്ചു. യുവാക്കളില്‍ ഒരാള്‍ 2017-ല്‍ താന്‍ ആറാംക്ലാസില്‍ പഠിക്കുമ്പോഴും മറ്റൊരാള്‍ കഴിഞ്ഞവര്‍ഷവും പീഡനത്തിനിരയാക്കിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. തുടര്‍ന്നാണ് 19, 20 വയസ്സുള്ള യുവാക്കള്‍ക്കെതിരെ എറണാകുളം തടിയിറ്റപ്പറമ്പ് പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. പോക്സോ ആക്ടിലെ വിവിധ വകുപ്പുകള്‍ക്കുപുറമേ ബലാത്സംഗത്തിനും കേസെടുത്തു.
ഇരുവരുടെയും ജാമ്യഹര്‍ജിയോടൊപ്പം പരാതി വ്യാജമാണെന്ന് പെണ്‍കുട്ടിയും പിതാവും സത്യവാങ്മൂലം ഫയല്‍ചെയ്തിരുന്നു. ഇതു പ്രകാരം കോടതി പെണ്‍കുട്ടിയെ വിളിച്ചുവരുത്തി സംസാരിച്ചു. സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് തെറ്റായ പരാതിനല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. യുവാക്കള്‍ അറസ്റ്റിലാകുമെന്നും ജയിലിലാകുമെന്നും കരുതിയില്ലെന്നും അവര്‍ തെറ്റുചെയ്തിട്ടില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ ബോധിപ്പിച്ചു. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മകള്‍ പരാതി നല്‍കിയ വിവരം അറിയുന്നത് എന്നാണ് അച്ഛന്‍ വ്യക്തമാക്കിയത്.
പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണമാണിതെന്ന് കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നല്‍കുന്ന പീഡനപരാതിയില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുംമുന്‍പ് ജാഗ്രതവേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപംനല്‍കണം. പ്രായപൂര്‍ത്തിയാകാത്ത കുട്ടി തെറ്റായ പരാതിനല്‍കിയാല്‍ നടപടിസ്വീകരിക്കുന്നത് നിയമം വിലക്കുന്നുണ്ട്. എന്നാല്‍, നിയമം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് വലിയ ഭീഷണിയാണെന്നും കോടതി പറഞ്ഞു. യുവാക്കള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കൗണ്‍സലിങ് നല്‍കാനും ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടു. 50,000 രൂപയുടെ ബോണ്ടിലും തുല്യതുകയുടെ രണ്ട് ആള്‍ജാമ്യത്തിലുമാണ് യുവാക്കള്‍ക്ക് ജാമ്യം അനുവദിച്ചത്.