കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് താന്‍ എതിരല്ലെന്ന് നടി രഞ്ജിനി. റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് എന്റര്‍ടെയ്ന്‍മെന്റ് ട്രിബ്യൂണല്‍ വേണമെന്നും നടി രഞ്ജിനി പറഞ്ഞു. മൊഴി കൊടുത്ത ആളെന്ന നിലയില്‍ വിശദാംശങ്ങള്‍ അറിയാന്‍ നിയമപരമായ അവകാശങ്ങളുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് മാറ്റിവെച്ചതിന് മുഖ്യമന്ത്രിക്ക് രഞ്ജിനി നന്ദിയും പ്രകടിപ്പിച്ചു. റിപ്പോര്‍ട്ട് പുറത്തു വിടാമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ രഞ്ജിനി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച പരിഗണിക്കും. ഈ സാഹചര്യത്തില്‍ ഇന്ന് റിപ്പോര്‍ട്ട് പുറത്തു വിടാനുള്ള തീരുമാനം സര്‍ക്കാര്‍ മാറ്റിവച്ചിരുന്നു.
മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. ഇത്ര വലിയ സംഭവങ്ങളുണ്ടാകുമ്പോള്‍ അത് പരിശോധിക്കാന്‍ ഒരു എന്റര്‍ടെയ്ന്‍മെന്റ് ട്രിബ്യൂണല്‍ വേണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ നികുതിദായകരുടെ പണം കൂടിയാണ് നഷ്ടപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ എന്താണ് പുറത്തു വിടുന്നത് എന്ന് അറിയാന്‍ തനിക്ക് നിയമപരമായ അവകാശമുണ്ട്. ഇക്കാര്യം വനിതാ കമ്മിഷന്‍ ഉറപ്പാക്കുമെന്നാണ് കരുതിയത്. അവര്‍ക്ക് കോടതിയില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടാമായിരുന്നു. എന്നാല്‍ അത് ചെയ്യുന്നതില്‍ വനിതാ കമ്മിഷന്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് താന്‍ കോടതിയെ സമീപിച്ചതെന്നും രഞ്ജിനി പറഞ്ഞു.
നമ്മള്‍ കൊടുത്ത മൊഴിയില്‍ എന്താണ് പുറത്തുവിടുന്നതെന്ന് ഇത്ര വര്‍ഷമായിട്ടും അറിയിച്ചിട്ടില്ല. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നിട്ട് ചിലര്‍ക്കെങ്കിലും പ്രശ്നമുണ്ടായാല്‍ ആര് ഉത്തരവാദിത്തമേറ്റെടുക്കും? ഒരുപാട് മനുഷ്യരുടെ അനുഭവങ്ങളാണ് ആ റിപ്പോര്‍ട്ടിലുള്ളത്. അത് അത്രത്തോളം സെന്‍സിറ്റീവാണ്. അതുകൊണ്ടു തന്നെ വനിത കമ്മീഷനായിരുന്നു റിപ്പോര്‍ട്ട് ആവശ്യപ്പെടേണ്ടിയിരുന്നത്. ആ സാഹചര്യത്തില്‍ നിവൃത്തിയില്ലാതെയാണ് കോടതിയെ സമീപിച്ചത്. കമ്മിറ്റിയെ കണ്ടപ്പോള്‍ അവര്‍ ചോദ്യാവലി പൂരിപ്പിച്ചു നല്‍കിയിരുന്നു. പറയുന്ന കാര്യങ്ങള്‍ രഹസ്യമായിരിക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നു. ഇപ്പോള്‍ അക്കാര്യങ്ങള്‍ പുറത്തുവിടുമെന്ന് പറയുമ്പോള്‍ അതില്‍ എന്താണുള്ളത് എന്നത് അറിയേണ്ടതുണ്ടെന്നും രഞ്ജിനി പറഞ്ഞു.