തിരുവനന്തപുരം: ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമ നടപടിക്കും ശുപാര്‍ശ ചെയ്തതായി മാധ്യമ റിപ്പോര്‍ട്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയര്‍ക്കെതിരെ ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. സ്വകാര്യത കണക്കിലെടുത്ത് ആ പരാമര്‍ശം പുറത്ത് വിടാതിരുന്ന ഭാഗത്താണുളളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ ഷോകളുടെ പേരിലും നടികള്‍ക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും നടികള്‍ കമ്മിഷനു മുന്‍പാകെ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം നിയമ നടപടി സ്വീകരിക്കാന്‍ തടസമുണ്ടെന്നായിരുന്നു മുന്‍ മന്ത്രി എ.കെ.ബാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പൊതുവായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി എടുക്കാനാകില്ല. വ്യക്തിപരമായ പരാതികള്‍ സര്‍ക്കാരിന് കിട്ടിയിട്ടില്ല. മൊഴികള്‍ മുഴുവന്‍ സര്‍ക്കാരിന് അറിയില്ല. മൊഴി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞാലേ കേസെടുക്കാനാകൂ. ഒളിച്ചുവച്ച ഭാഗം പ്രസിദ്ധീകരിക്കണമെന്ന് കോടതിയോ കമ്മിറ്റിയോ പറയട്ടെ. ആകാശത്ത് നിന്ന് എഫ്‌ഐആര്‍ ഇടാന്‍ പറ്റില്ല. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി സ്ഥാപക അംഗംതന്നെ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിട്ടില്ല. പൂഴ്ത്തി വയ്ക്കാന്‍ തക്ക വിധത്തില്‍ ഒന്നും റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ബാലന്‍ വ്യക്തമാക്കി.
ലൈംഗിക പീഡനമടക്കം ഗുരുതര പരാമര്‍ശങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചിട്ടും കഴിഞ്ഞ നാലര വര്‍ഷത്തോളം കാലം ഒന്നും ചെയ്യാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു. ഇത്രകാലം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തത് ശരിയായില്ല. അതിക്രമങ്ങള്‍ക്കെതിരെ ആരും പരാതി നല്‍കിയില്ലെന്നാണ് മന്ത്രി പറയുന്നത്. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ഉണ്ടാകുമ്പോള്‍ പരാതിയുടെ ആവശ്യമില്ലെന്നും തുടര്‍ നിയമ നടപടി വേണമെന്നും ശശി തരൂര്‍ വ്യക്തമാക്കി.