Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ഭര്‍ത്താവ് ഒഴിയുന്ന ഒഴിവിലേക്ക് ഭാര്യ, ശരദാ മുരളീധരന്‍ പുതിയ ചീഫ് സെക്രട്ടറി
reporter

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ.വേണു വി ഓഗസ്റ്റ് 31ന് ഒഴിയുന്ന മുറയ്ക്കാണ് നിയമനം. വി വേണുവിന്റെ ഭാര്യയാണ് ശാരദാ മുരളീധരന്‍. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും. മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ചുവടെ:



സൗജന്യ ഓണക്കിറ്റ്



2024 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും 13 ഇനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിന് 34.29 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. റേഷന്‍കടകള്‍ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക.



തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണിസഞ്ചിയും നല്‍കും.



സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളൂകളില്‍ അധിക തസ്തികകള്‍



സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളൂകളില്‍ 2023-2024 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തികനിര്‍ണ്ണയ പ്രകാരം, സര്‍ക്കാര്‍ മേഖലയിലെ 513 സ്‌കൂളുകളിലായി 957 അധിക തസ്തികകളും, 699 എയ്ഡഡ് സ്‌കൂളുകളിലായി 1368 അധിക തസ്തികകളും അനുവദിക്കും. ആകെ 1212 സ്‌കൂളുകളില്‍ നിന്നും 2325 അധ്യാപക, അനധ്യാപക അധികതസ്തികകളാണ് അനുവദിക്കുക. പ്രതിമാസം 8,47,74,200 രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകും. 2023 ഓക്ടോബര്‍ ഒന്ന് മുതലാണ് പ്രാബല്യം.



മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് & സെസ് ലിമിറ്റഡിന്റെ കരട് പദ്ധതി റിപ്പോര്‍ട്ടിന് അംഗീകാരം



മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് & സെസ് ലിമിറ്റഡിന്റെ കരട് പദ്ധതി റിപ്പോര്‍ട്ടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) തയ്യാറാക്കി സമര്‍പ്പിച്ച സാമ്പത്തിക ഘടന റിപ്പോര്‍ട്ട് അംഗീകരിച്ച് നടപടി സ്വീകരിക്കും. പദ്ധതിയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളിലെ വികസനത്തിന് സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകാതിരിക്കാന്‍ കണ്‍സഷണയര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം പദ്ധതിയുടെ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന് ഷെയര്‍ ചെയ്യേണ്ടതാണെന്ന വ്യവസ്ഥ EOI ല്‍ ഉള്‍പ്പെടുത്തും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (VGF) ലഭ്യമാക്കുന്നതിനും തത്വത്തില്‍ അംഗീകാരം നല്‍കി.സംസ്ഥാന സര്‍ക്കാര്‍ തുറമുഖ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന പ്രധാന പദ്ധതിയാണ് കണ്ണൂര്‍ അഴീക്കല്‍ അന്താരാഷ്ട്ര ഗ്രീന്‍ഫീല്‍ഡ് പോര്‍ട്ടും അതോടനുബന്ധിച്ച് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് / പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്നിവയുടെ വികസനവും. ഇതിനായി മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് & സെസ് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേക കമ്പനി മുഖ്യമന്ത്രി ചെയര്‍മാനായി രൂപീകരിച്ചിട്ടുണ്ട്. 14.1 മീറ്റര്‍ ആഴമുള്ളതും 8000-75,000 DWT അല്ലെങ്കില്‍ 5000 TEU വരെ ശേഷിയുള്ള പനമാക്സ് വലിപ്പമുള്ള കണ്ടയിനര്‍ കപ്പലുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്നതരത്തിലുള്ള തുറമുഖ വികസനവും വ്യവസായ പാര്‍ക്കുകള്‍ / പ്രത്യേക സമ്പത്തിക മേഖലകള്‍ വഴി മലബാറിന്റെ വ്യവസായ വാണിജ്യ വികസനത്തിനുമാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്.



പദ്ധതി പ്രദേശത്തെ വിശദമായ മണ്ണ് പരിശോധന ( ജിയോ ടെക്നിക്കല്‍ ഇന്‍വസ്റ്റിഗേഷന്‍) പൂര്‍ത്തിയാക്കി. അന്തിമ റിപ്പോര്‍ട്ട് 2022 ജനുവരിയില്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് സാങ്കേതിക കണ്‍സള്‍ട്ടന്റ് സമര്‍പ്പിച്ച ഡിസൈന്‍ റിപ്പോര്‍ട്ട് പ്രകാരം പുലിമുട്ട് ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തേണ്ടതാണെന്ന് കണ്ടു. ഐഐടി മദ്രാസ് പരിശോധിച്ച് ബ്രേക്ക് വാട്ടര്‍ ഫൗണ്ടേഷന്‍ മാറ്റിക്കൊണ്ടുള്ള ശുപാര്‍ശകളോടെ ഡിസൈന്‍ റിപ്പോര്‍ട്ട് സാങ്കേതിക കണ്‍സള്‍ട്ടന്റ് തയ്യാറാക്കി. വിശദമായ പാരിസ്ഥിതിക പഠനങ്ങളും മറ്റു നടപടിക്രമങ്ങളും പുരോഗമിച്ചു വരുന്നു.



കയറ്റുമതി - ഇറക്കുമതി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനത്തിനും പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. . ഇതിന്റെ കണ്‍സള്‍റ്റന്റ്, ടാറ്റ കണ്‍സള്‍ട്ടിംഗ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (TCE) പ്രത്യേക സാമ്പത്തിക മേഖലകളുടെ (Special Economic Zones) ഇന്‍സെപ്ഷന്‍ റിപ്പോര്‍ട്ട് 2021 മാര്‍ച്ചിലും, ഹിന്റ്റര്‍ലാന്‍ഡ് ബിസിനസ് പൊട്ടന്‍ഷ്യല്‍ റിപ്പോര്‍ട്ട് 2022 മാര്‍ച്ചിലും സമര്‍പ്പിച്ചു. വ്യവസായ പാര്‍ക്കുകളുടെ വികസനത്തിനും മറ്റുമായി കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിനും കൈമാറുന്നതിനുമുള്ള പ്രാരംഭ നടപടികളും മാസ്റ്റര്‍പ്ലാനും തയ്യാറാക്കുകയാണ്.



തസ്തിക



പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രോണിക്സ് വിഭാഗം) എറണാകുളം സെക്ഷന്‍ ഓഫീസില്‍ ഹൈക്കോടതിയുടെ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് 55200- 115300 രൂപ ശമ്പള സ്‌കെയിലില്‍ ഒരു അസിസ്റ്റന്റ് എഞ്ചിനിയര്‍ തസ്തിക സൃഷ്ടിക്കും.



ടെണ്ടര്‍ അംഗീകരിക്കും



തിരുവനന്തപുര ജില്ലയിലെ വഴയില - പഴകുറ്റി - കച്ചേരിനട - പതിനൊന്നാംമൈല്‍ എന്നിവയെ ബന്ധിപ്പിക്കുന്ന കരകുളം ഫ്ലൈഓവര്‍ നിര്‍മ്മാണത്തിന് നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തി ടെണ്ടര്‍ അംഗീകരിക്കും.



അംഗീകാരം നല്‍കി



വെസ്റ്റ് കോസ്റ്റ് കനാല്‍ വികസനത്തിന് പുനരധിവസിപ്പിക്കേണ്ടി വരുന്ന കഠിനംകുളം ഗ്രാമപഞ്ചായത്തിലെ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങളുടെ 112 കെട്ടിടങ്ങളുടെ ആകെ അംഗീകൃത മൂല്യനിര്‍ണയ തുകയായ 9,16,52,406 രൂപയ്ക്ക് അംഗീകാരം നല്‍കി.



ജലനിധിയെ ഉള്‍പ്പെടുത്തും



കേരള വാട്ടര്‍ അതോറിറ്റി നടപ്പിലാക്കുന്ന ജല്‍ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി അനുവദനീയമായ ഭൂമിയുടെ ഉപയോഗാനുമതി വാട്ടര്‍ അതോറിറ്റിയ്ക്ക് നല്‍കുവാന്‍ നിയമങ്ങളില്‍ ഇളവ് വരുത്തി ജില്ലാകലക്ടര്‍ക്കു അനുവാദം നല്‍കിയ ഉത്തരവിന്റെ പരിധിയില്‍ ജലനിധിയെ കൂടി ഉള്‍പ്പെടുത്തും.

 
Other News in this category

 
 




 
Close Window