ലണ്ടന്‍: തെറ്റായ രീതിയില്‍ ആശുപത്രി ഡിസ്ചാര്‍ജ്ജ് ചെയ്തതിനെ തുടര്‍ന്ന് ഇരുകൈകളും, കാലുകളും മുറിച്ചുനീക്കേണ്ടി വന്ന പെണ്‍കുട്ടിക്ക് മള്‍ട്ടിമില്ല്യണ്‍ പൗണ്ട് സെറ്റില്‍മെന്റ് അനുവദിച്ച് ജഡ്ജ്. മെനിഞ്ചൈറ്റിസും, സെപ്സിസും ബാധിച്ച നിലയില്‍ സറേയിലെ ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഉയര്‍ന്ന ശരീരതാപവും, ഹൃദയമിടിപ്പും, കാലുവേദനയും, ഛര്‍ദ്ദിയെ തുടര്‍ന്നുള്ള മയക്കവും ഉണ്ടായിരുന്നതായി അഭിഭാഷകര്‍ പറഞ്ഞു.എന്നാല്‍ ഇത്രയൊക്കെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടും കുട്ടിയെ വെറും പാരാസെറ്റാമോള്‍ കൊടുത്ത് ഡിസ്ചാര്‍ജ്ജ് ചെയ്യുകയാണുണ്ടായത്. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് വീണ്ടും കുട്ടിയെ ചൊറിച്ചിലും, പനിയുമായി എ&ഇയില്‍ എത്തിച്ചപ്പോഴാണ് മെനിഞ്ചോകോക്കല്‍ സെപ്സിസ് ബാധിച്ചതായി തിരിച്ചറിയുന്നത്.കുട്ടിയെ മറ്റൊരു ആശുപത്രിയിലെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റിയെങ്കിലും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകുകയും, ഇന്‍ഫെക്ഷന്‍ ചികിത്സയ്ക്ക് സ്‌കിന്‍ ഗ്രാഫ്റ്റ് ഉള്‍പ്പെടെ നിരവധി പ്രൊസീജ്യറുകള്‍ക്ക് വിധേയമാകേണ്ടതായി വന്നു.
എല്ലാത്തിനും ഒടുവില്‍ പെണ്‍കുട്ടിയുടെ കൈകളും, കാലുകളും മുട്ടിന് മുകളിലായി മുറിച്ചുനീക്കേണ്ടിയും വന്നു.കുട്ടിയുടെ കുടുംബമാണ് ഫ്രിംലി ഹെല്‍ത്ത് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് എതിരായ ക്ലെയിം കൊണ്ടുവന്നത്. ആന്റിബയോട്ടിക്കുകള്‍ നല്‍കി അടിയന്തര ചികിത്സ ലഭ്യമാക്കിയിരുന്നെങ്കില്‍ കുട്ടി രോഗബാധിതയാകുന്നത് തടയാനും, അംഗഭാഗങ്ങള്‍ മുറിച്ചുമാറ്റുന്നത് ഒഴിവാക്കാനും സാധിക്കുമായിരുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചു. ട്രസ്റ്റ് ഉത്തരവാദിത്വം ഏറ്റെടുത്തതോടെ കരാര്‍ അംഗീകരിക്കുകയും ചെയ്തു.ലണ്ടന്‍ ഹൈക്കോടതിയില്‍ നടന്ന വിചാരണയ്ക്കൊടുവില്‍ ജഡ്ജ് കാസ്പര്‍ ക്ലിന്‍ കെസി ഏകദേശം 39 മില്ല്യണ്‍ പൗണ്ടിന്റെ സെറ്റില്‍മെന്റ് അംഗീകരിച്ചു. ഘട്ടംഘട്ടമായും, തുടര്‍ന്നുള്ള ജീവിതത്തില്‍ വാര്‍ഷിക പേയ്മെന്റായുമാണ് തുക നല്‍കുക.