ലണ്ടന്‍: അനധികൃത കുടിയേറ്റം ബ്രിട്ടന് എന്നും തലവേദനയാണ്. അഭയാര്‍ത്ഥികളെന്ന വ്യാജേന എത്തിച്ചേരുകയും, രാജ്യത്ത് നിന്നും നീക്കാന്‍ നിരവധി നിയമതടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതോടെ ഹോം ഓഫീസ് വിയര്‍ക്കുന്നതാണ് പതിവ്. ഇവര്‍ക്കായി വാദിക്കാന്‍ അഭിഭാഷകര്‍ ചാടിയിറങ്ങുകയും ചെയ്യും. എന്നാല്‍ ഇതുസംബന്ധിച്ച പ്രത്യേക അന്വേഷണത്തില്‍ പുറത്തുവരുന്നത് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്. വ്യാജ അഭയാര്‍ത്ഥിത്വത്തിനും, മനുഷ്യാവകാശ വാദം ഉന്നയിക്കാനും അനധികൃത കുടിയേറ്റക്കാരില്‍ നിന്നും അഭിഭാഷകര്‍ ആയിരക്കണക്കിന് പൗണ്ട് ഈടാക്കുന്നതായാണ് വ്യക്തമാകുന്നത്. ഇക്കണോമിക് മൈഗ്രന്റായി എത്തിയ മെയില്‍ അണ്ടര്‍ കവര്‍റിപ്പോര്‍ട്ടര്‍ക്ക് അഭയാര്‍ത്ഥി പദവി നേടിക്കൊടുക്കാന്‍ സോളിസിറ്റര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ യാതൊരു മടിയുമില്ലാതെ സമ്മതിക്കുകയായിരുന്നു. ചെറുബോട്ടില്‍ എത്തിയ ശേഷം യുകെയില്‍ തുടരാന്‍ യഥാര്‍ത്ഥ കാരണമില്ലെന്ന് ബോധ്യപ്പെട്ട ശേഷമാണ് ഇത്.
ലൈംഗിക പീഡനം, മര്‍ദ്ദനം, അടിമത്ത ജോലി, വ്യാജ തടങ്കല്‍, മരണഭീഷണി തുടങ്ങിയ മൂലം യുകെയിലേക്ക് ഒളിച്ചോടിയതാണെന്ന കഥ പറഞ്ഞ് അഭയാര്‍ത്ഥിയാകാന്‍ അഭിഭാഷകന്‍ വി.പി ലിംഗജ്യോതി 10,000 പൗണ്ട് ഫീസാണ് ആവശ്യപ്പെട്ടത്. ആത്മഹത്യാചിന്ത നേരിടുന്നുവെന്ന് ഉറപ്പിക്കാന്‍ ഡോക്ടറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ തയ്യാറാക്കി നല്‍കാമെന്നും ലീഗല്‍ അഡൈ്വസര്‍ റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തി. മറ്റൊരു നിയമസ്ഥാപനത്തിലെ ലീഗല്‍ അഡൈ്വസര്‍ റാഷിദ് അഹമ്മദ് ഖാന്‍ തനിക്ക് ഇത്തരം അഭയാര്‍ത്ഥി കേസുകളില്‍ 90% വിജയസാധ്യതയുണ്ടെന്നാണ് അവകാശപ്പെട്ടത്. ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമുണ്ടെന്ന വാദം ഉന്നയിക്കാമെന്നും, സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചെന്നും, വേറെ ജാതിയില്‍ പെട്ട ആളെ പ്രേമിച്ചെന്നും വരെ കഥ പറയാമെന്നുമാണ് മറ്റൊരു അഭിഭാഷകര്‍ അറിയിച്ചത്. വ്യാജ അഭയാര്‍ത്ഥി വാദം ഉന്നയിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ജയില്‍ശിക്ഷയാണ് ലഭിക്കുക. എന്നാല്‍ ഇതിനായി പ്രേരിപ്പിക്കുകയും, സൗകര്യം ഒരുക്കുകയും, ലാഭം നേടുകയും ചെയ്യുന്ന സോളിസിറ്റര്‍മാര്‍ക്ക് പ്രൊഫഷണല്‍ ഉപരോധങ്ങള്‍ മാത്രമാണ് നേരിടുക.