തിരുവനന്തപുരം: മലബാറിൻ്റെ യാത്രാ ദുരിതത്തിന് അറുതിവരുത്താൻ കഴിയുന്ന നിലമ്പൂർ - നഞ്ചൻകോട് റെയിൽപ്പാതയിൽ തുരങ്കത്തിൻ്റെ സാധ്യത ശക്തമാകുന്നു. പാത കടന്നുപോകുന്ന 22 കിലോമീറ്റർ വനമേഖലയിലൂടെയാണ്. ഈ ഭാഗത്താണ് തുരങ്കത്തിന് സാധ്യതയുള്ളത്. വനപ്രദേശത്തൂടെയുള്ള പാതയ്ക്ക് കർണാടക - കേരള വനംവകുപ്പ് എതിർപ്പറിയിച്ച സാഹചര്യത്തിലാണ് തുരങ്കം എന്ന ആശയം ശക്തമായത്.
വനപ്രദേശത്തെ 22 കിലോമീറ്റർ പാത തുരങ്കത്തിലൂടെയാക്കുന്നതിൽ കർണാടക വനംവകുപ്പ് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. വനപ്രദേശത്തിലൂടെയുള്ള പാത ഒഴിവാക്കി പകരം തുരങ്കമെന്ന ആശയം മുന്നോട്ടുവെച്ചാൽ പരിശോധിക്കാമെന്ന് 2017ൽ കർണടാക വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നിലമ്പൂർ - നഞ്ചൻകോട് റെയിൽപ്പാതയുടെ 22 കിലോമീറ്റർ തുരങ്കത്തിലൂടെയാക്കുന്നത്.
നിലവിലെ തടസ്സങ്ങളും പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടാൽ ഉന്നതതല ചർച്ചകളിലേക്ക് കടക്കും. മുത്തങ്ങ - മൈസുരു റോഡിലെ രാത്രിയാത്ര നിരോധനത്തിന് നിലമ്പൂർ - നഞ്ചൻകോട് റെയിൽപ്പാത സഹായകരമാകുമെന്നാണ് വിലയിരുത്തൽ. കേരളത്തിന് ഏറ്റവും ഗുണകരമാണ് ഈ പാത.