Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
മോര്‍ട്ട്‌ഗേജ് വിപണി വന്‍ പ്രതിസന്ധിയില്‍, പുതിയ ഡീലുകള്‍ റദ്ദാക്കുന്നു
reporter

ലണ്ടന്‍: ലിസ് ട്രസ് ഭരണകൂടത്തിന്റെ പുത്തന്‍ പരിഷ്‌കാരങ്ങള്‍ മോര്‍ട്ട്ഗേജ് വിപണിയില്‍ കടുത്ത പ്രതിസന്ധി സൃഷിക്കുന്നു. മോര്‍ട്ട്ഗേജ് ഡീലുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഡീലുകള്‍ റദ്ദാക്കി വരുകയാണ്. എച്ച്എസ്ബിസിയും, സാന്‍ടാന്‍ഡറുമാണ് പുതിയ മോര്‍ട്ട്ഗേജ് ഡീലുകള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. നേഷന്‍വൈഡാകട്ടെ തങ്ങളുടെ റേറ്റുകള്‍ വര്‍ദ്ധിപ്പിച്ചു. പ്രതിമാസ തിരിച്ചടവുകള്‍ ഗുരുതരമായ തോതില്‍ ഉയര്‍ന്നാല്‍ വീട് വില്‍ക്കുകയോ, രണ്ടാമതൊരു ജോലി കൂടി ചെയ്ത് തിരിച്ചടവില്‍ വീഴ്ച വരുത്താതെ നോക്കുകയോ ചെയ്യുകയാണ് ഇനി തങ്ങളുടെ മുന്നിലുള്ള മാര്‍ഗ്ഗമെന്നാണ് ഭവന ഉടമകള്‍ ഭയപ്പെടുന്നത്. ലോയ്ഡ്സ് ഉള്‍പ്പെടെ മൂന്ന് ബാങ്കിംഗ് വമ്പന്‍മാരാണ് തങ്ങളുടെ ചില ഉത്പന്നങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ബ്രിട്ടനിലെ മോര്‍ട്ട്ഗേജ് വിപണിയില്‍ പകുതിയും ഇവര്‍ നല്‍കുന്നതാണ്. കഴിഞ്ഞ ആഴ്ചത്തെ മിനി ബജറ്റിന്റെ ഫലമായി 365 മോര്‍ട്ട്ഗേജ് ഡീലുകളാണ് ഇതിനകം റദ്ദാക്കപ്പെട്ടത്. ലെന്‍ഡര്‍മാര്‍ ഭാവിയില്‍ നേരിടാന്‍ ഇടയുള്ള തിരിച്ചടകള്‍ക്കായി ഒരുങ്ങുമ്പോള്‍ ജനങ്ങള്‍ അതിലും വലിയ ദുരിതം അനുഭവിക്കുകയാണ്.

എമര്‍ജന്‍സി ബജറ്റ് അവതരിപ്പിച്ച് കൈയടി വാങ്ങാന്‍ കാത്തിരുന്ന ക്വാസി ക്വാര്‍ട്ടെംഗ് ടോറി എംപിമാര്‍ക്കിടയില്‍ രോഷം തണുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. നിരക്കുകള്‍ കുതിച്ചുയര്‍ന്നാല്‍ മോര്‍ട്ട്ഗേജ് തിരിച്ചടവിന് ആയിരക്കണക്കിന് പൗണ്ട് അധികം കണ്ടെത്തേണ്ട ഗതികേടിലാണ് ജനങ്ങള്‍. കൂടാതെ പുതിയ ഡീല്‍ കണ്ടെത്താനും ബുദ്ധിമുട്ടും. അടുത്ത വര്‍ഷം പലിശ നിരക്കുകള്‍ ആറ് ശതമാനത്തിലേക്ക് ഉയരുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെയാണ് ഈ സ്ഥിതി. നവംബറില്‍ അടിസ്ഥാന നിരക്കില്‍ മറ്റൊരു 1.5 ശതമാനത്തിന്റെ വര്‍ദ്ധന പ്രഖ്യാപിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കാര്‍ കടമെടുപ്പ് നടത്തി 45 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനമാണ് ആശങ്കയിലേക്കും, പ്രതിസന്ധിയിലേക്കും വഴിതുറന്നത്. ചാന്‍സലറുടെ ദീര്‍ഘവീക്ഷണവും, ലക്ഷ്യബോധവുമില്ലാത്ത പ്രഖ്യാപനങ്ങളെ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് നിശിതമായി വിമര്‍ശിച്ചു. കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുന്ന സഹായങ്ങളാണ് ഈ ഘട്ടത്തില്‍ ആവശ്യമെന്ന് ഐഎംഎഫ് ചൂണ്ടിക്കാണിച്ചു. പൗണ്ടിന്റെ മൂല്യം ഇടിയാന്‍ തുടങ്ങിയതോടെ പ്രതിരോധിക്കാനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തുമെന്നാണ് ആശങ്ക. ഇങ്ങനെ സംഭവിച്ചാല്‍ അടുത്ത വര്‍ഷം പകുതിയോടെ ശരാശരി ഭവനങ്ങളുടെ റീപേയ്മെന്റില്‍ പ്രതിമാസം 800 പൗണ്ട് വരെ കൂട്ടിച്ചേര്‍ക്കപ്പെടും, വര്‍ഷത്തില്‍ 9600 പൗണ്ടാണ് ഇത്.

 
Other News in this category

 
 




 
Close Window