ലണ്ടന്‍: മികച്ച ഭരണപാടവം ഇല്ലാത്ത നേതാവാണ് ലിസ് ട്രസെന്ന് പല കോണുകളില്‍ നിന്നും മുന്നറിയിപ്പ് വന്നിട്ടും ടോറി അംഗങ്ങള്‍ ഇവരെ തന്നെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അവരോധിച്ചു. ഇതിന്റെ തിരിച്ചടി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബ്രിട്ടന്‍ അനുഭവിച്ച് തുടങ്ങി. ഇപ്പോള്‍ 51 ശതമാനം വോട്ടര്‍മാരാണ് ലിസ് ട്രസ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.ബ്രിട്ടനിലെ ജനങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് കഴിയുന്നതെന്നും, മറിച്ച് മുണ്ടുമുറുക്കി ജീവിക്കാന്‍ ഒരുങ്ങുകയാണ് വേണ്ടതെന്നും ലിസ് ട്രസിന്റെ അനുയായി വ്യക്തമാക്കി. ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റ് വിപണികളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചെങ്കിലും ചാന്‍സലര്‍ക്ക് പിന്തുണ നല്‍കാന്‍ പ്രധാനമന്ത്രി ലിസ് ട്രസ് തയ്യാറായി.ഗവണ്‍മെന്റ് പ്രഖ്യാപിച്ച 45 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വെട്ടിക്കുറവുകളില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറല്ലെന്നും ട്രസ് പ്രഖ്യാപിച്ചു.
ഇതിനിടെയാണ് കുറഞ്ഞ നികുതിയുള്ള സമ്പദ് വ്യവസ്ഥയായി മാറാന്‍ എത്രത്തോളം സാധിക്കുമെന്ന സംശയം ലെവലിംഗ് അപ്പ് സെക്രട്ടറി മുന്നോട്ട് വെച്ചത്. അതുകൊണ്ട് തന്നെ മുറുക്കിപ്പിടിച്ച് ജീവിക്കേണ്ട യുഗമാണ് വരുന്നതെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.ഈയാഴ്ച പൗണ്ട് ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഇടിയുകയും, ബാങ്ക് ഓഫ് ഇംഗ്ലണ്ട് 65 ബില്ല്യണ്‍ പൗണ്ടിന്റെ ബോണ്ട് വിപണിയില്‍ ഇടപെടുകയും ചെയ്യേണ്ടി വന്നിരുന്നു. ഈ ഘട്ടത്തില്‍ വിപണിക്കും, സ്വന്തം എംപിമാരെയും ശാന്തമാക്കാനാണ് ട്രസും, ഗവണ്‍മെന്റും ശ്രമിക്കുന്നത്.വിപണി പൊളിഞ്ഞതോടെ ലേബര്‍ പാര്‍ട്ടി കണ്‍സര്‍വേറ്റീവുകള്‍ക്കെതിരെ 33 പോയിന്റ് ലീഡ് നേടിയത് ഞെട്ടലായി മാറിയിരുന്നു. 2019ല്‍ പാര്‍ട്ടിയെ പിന്തുണച്ച വോട്ടര്‍മാരില്‍ പകുതി പേരും ഇപ്പോള്‍ പാര്‍ട്ടിയെ കൈവിട്ടെന്ന് ദി ഐ നടത്തിയ പോള്‍ കണ്ടെത്തി. 51 ശതമാനം ജനങ്ങളും ലിസ് ട്രസ് രാജിവെയ്ക്കണമെന്ന് കരുതുന്നതായി യൂഗോവ് സര്‍വ്വെ വ്യക്തമാക്കി.