ലണ്ടന്‍: സമരങ്ങളുടെ മഹാമഹത്തിന് തുടക്കം കുറിച്ച് ബ്രിട്ടനില്‍ റെയില്‍ സമരം. ക്രിസ്മസ് സീസണില്‍ ആഘോഷത്തിന് പകരം ദുരിതം സമ്മാനിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവിംഗ് ഉള്‍പ്പെടെ ഏറ്റെടുക്കാന്‍ സൈനികര്‍ യാത്ര തിരിച്ചുകഴിഞ്ഞു. ബോര്‍ഡര്‍ ഫോഴ്സ് ജീവനക്കാര്‍ സമരം നടത്തുന്നതിനാല്‍ എയര്‍പോര്‍ട്ടുകളിലും, പോര്‍ട്ടുകളിലും സൈനികരാകും തടസ്സങ്ങള്‍ ഒഴിവാക്കാന്‍ രംഗത്തിറങ്ങുക. കല്‍ക്കരി, സ്റ്റീല്‍, മാലിന്യം എന്നിങ്ങനെ റെയില്‍ സമരം മൂലം പ്രതിസന്ധിയിലാകുന്നത് ഒഴിവാക്കാനുള്ള പദ്ധതികളും പ്രാബല്യത്തില്‍ വന്നു. സമരങ്ങളുടെ പ്രത്യാഘാതം കുറയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ മന്ത്രിമാര്‍ അടിയന്തര കോബ്രാ യോഗങ്ങള്‍ ചേരുന്നുണ്ട്. കുരുക്ക് മുറുക്കി യൂണിയനുകളുടെ ആദ്യ സമരം ആര്‍എംടി അംഗങ്ങള്‍ നെറ്റ്വര്‍ക്ക് റെയില്‍ ഉള്‍പ്പെടെ 14 ഓപ്പറേറ്റര്‍മാരില്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കാണ്.
ബസ് ഡ്രൈവര്‍മാര്‍, ഡ്രൈവിംഗ് ടെസ്റ്റ് പരിശോധകര്‍, സിവില്‍ സര്‍വ്വീസ് ഹോര്‍ഡ്സ് എന്നിവരും ജോലിക്കെത്തില്ല. റോയല്‍ മെയില്‍ ജോലിക്കാര്‍ കഴിഞ്ഞ ആഴ്ചയിലെ പണിമുടക്കിന് ശേഷം കൂടുതല്‍ സമരങ്ങള്‍ പദ്ധതിയിടുന്നുണ്ട്. നഴ്സുമാരുടെ സമരങ്ങള്‍ ഡിസംബര്‍ 15, 20 തീയതികളിലാണ് അരങ്ങേറുന്നത്. ആംബുലന്‍സ് ജീവനക്കാരുടേത് 21, 28 തീയതികളിലും നടക്കും. 4 ശതമാനം ശമ്പളവര്‍ദ്ധന വിഷയത്തില്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെ ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ പണിമുടക്ക് നീട്ടിവെയ്ക്കാമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ചര്‍ച്ചയ്ക്കുള്ള ഓഫര്‍ തള്ളുന്ന തരത്തിലാണ് ഫോറിന്‍ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയുടെ പ്രതികരണം. ടോറികള്‍ യൂണിയനുകളുമായി സംസാരിക്കാന്‍ തയ്യാറാകണമെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ആവശ്യപ്പെട്ടു.