ലണ്ടന്‍: യുകെയില്‍ മലയാളികളടക്കമുള്ള വിദേശ കുടിയേറ്റക്കാരും തദ്ദേശീയരും പ്രൈവറ്റ് വാടക വീടുകളിലാണ് താമസിക്കുന്നതെങ്കില്‍ അവര്‍ കടബാധ്യതകളിലേക്ക് കൂപ്പ് കുത്താനുള്ള സാധ്യത ഇരട്ടിയായെന്ന വെളിപ്പെടുത്തലുമായി ചാരിറ്റിയായ സ്റ്റെപ്പ് ചേഞ്ച് രംഗത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പ്രൈവറ്റ് റെന്റര്‍മാരില്‍ 15 ശതമാനം പേര്‍ അല്ലെങ്കില്‍ 1.1 മില്യണ്‍ പേര്‍ കടബാധ്യതയിലേക്ക് കൂപ്പ് കുത്തിയെന്നും എന്നാല്‍ സാധാരണ ജനങ്ങളില്‍ ഇത്തരത്തില്‍ കടത്തിലേക്ക് വീണിരിക്കുന്നത് വെറും എട്ട് ശതമാനം പേരാണെന്നും ചാരിറ്റിയില്‍ നിന്നും ഏറ്റവും പുതിയ ഡാറ്റകള്‍ സ്ഥിരീകരിക്കുന്നു. വാടകയിലെ വര്‍ധനവാണിതിന് പ്രധാന കാരണം. ഇക്കഴിഞ്ഞ ജനുവരി മുതല്‍ പ്രൈവറ്റ് റെന്റര്‍മാരില്‍ നാല് ശതമാനം വര്‍ധനവുണ്ടായെന്നും ചാരിറ്റി വെളിപ്പെടുത്തുന്നു. ഇതിനൊരു പരിഹാരമായി സര്‍ക്കാര്‍ കഴിഞ്ഞ വാരത്തില്‍ പാര്‍ലിമെന്റില്‍ റെന്റേര്‍സ് റിഫോം ബില്‍ അവതരിപ്പിച്ചത് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നല്ലൊരു തുടക്കമാണെന്നും ചാരിറ്റി അഭിപ്രായപ്പെടുന്നു. വാടക്കാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതും ചൂഷണ സാധ്യത കുറയ്ക്കുന്നതുമായൊരു ബില്ലാണിത്. എന്നാല്‍ വള്‍നറബിളായ പ്രൈവറ്റ് റെന്റര്‍മാരുടെ അവകാശങ്ങളുറപ്പാക്കുന്നതിന് ഇനിയുമേറെ ചെയ്യേണ്ടിയിരിക്കുന്നുവെന്നും ചാരിറ്റി ആവശ്യപ്പെടുന്നു.
കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ പ്രൈവറ്റ് റെന്റര്‍മാരില്‍ പകുതിയോളം പേര്‍ക്കും വര്‍ധിച്ച വാടക നല്‍കേണ്ടി വന്നിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ വാടക സംവിധാനമെന്ന കെണിയില്‍ കുടുങ്ങിയ അവസ്ഥയിലാണ്. പ്രൈവറ്റ് റെന്റര്‍മാരില്‍ 17 ശതമാനം പേര്‍ അഥവാ 1.2 മില്യണ്‍ പേര്‍ ജീവിക്കാന്‍ വേണ്ടി കടം വാങ്ങേണ്ടുന്ന അവസ്ഥയാണുള്ളതെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. താമസസ്ഥലവുമായി ബന്ധപ്പെട്ട ഇത്തരം അനിശ്ചിതത്വങ്ങള്‍ പ്രൈവറ്റ് റെന്റര്‍മാരെയും കുടുംബത്തെ ഗുരുതരമായാണ് ബാധിക്കുന്നത്. സ്വന്തമായി വീട് വാങ്ങാന്‍ സാധിക്കുന്നില്ലെന്നതിന് പുറമെ വാടക കൊടുക്കാന്‍ പോലും നിവൃത്തിയില്ലാത്തത് തങ്ങളുടെ കുടുംബത്തിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും സന്തോഷങ്ങളെയും പ്രതീക്ഷകളെയും തല്ലിക്കെടുത്തുന്നുവെന്നും കുട്ടികളുടെ ഭാവി പോലും ഇല്ലാതാക്കുന്നുവെന്നുമാണ് നാലില്‍ മൂന്ന് പ്രൈവറ്റ് റെന്റര്‍മാരും വെളിപ്പെടുത്തിയിരിക്കുന്നത്.