ലണ്ടന്‍: ബെഡ് ക്ഷാമം മൂലം ആയിരക്കണക്കിന് എമര്‍ജന്‍സി രോഗികളെ എ&ഇ ഡിപ്പാര്‍ട്ട്മെന്റുകള്‍ തിരിച്ചയച്ചതായി റിപ്പോര്‍ട്ട്. ഹെല്‍ത്ത് ഫൗണ്ടേഷന്‍ നടത്തിയ ഗവേഷണത്തിലെ വിവരങ്ങളാണ് സ്‌കൈ ന്യൂസ് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം അര മില്ല്യണിലേറെ ജനങ്ങള്‍ക്ക് എമര്‍ജന്‍സി അഡ്മിഷന്‍ സാധ്യമായില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രോഗികളുടെ എണ്ണമേറിയതോടെ പിടിച്ചുനില്‍ക്കാന്‍ ആശുപത്രികള്‍ പാടുപെടുന്നതിന് ഇടയിലായിരുന്നു ഇത്. 2019-മായി താരതമ്യം ചെയ്യുമ്പോള്‍ 800,000 കുറവ് ആശുപത്രി അഡ്മിഷനുകളാണ് നടന്നത്. എമര്‍ജന്‍സി അഡ്മിഷനുകളില്‍ 521,000 കുറവും രേഖപ്പെടുത്തി. എന്നാല്‍ ഈ കുറവ് ആളുകള്‍ക്ക് ചികിത്സയ്ക്കുള്ള ആവശ്യം കുറഞ്ഞ് കൊണ്ടല്ലെന്നതാണ് വസ്തുത. മറിച്ച് 2019-നേക്കാള്‍ 70,000 അധികം ആളുകള്‍ എ&ഇയില്‍ എത്തുകയാണുണ്ടായത്.
കൂടുതല്‍ ഗുരുതരവും, ദീര്‍ഘകാല അഡ്മിഷനും ആവശ്യമുള്ള രോഗികള്‍ക്കായി കുറഞ്ഞ അഡ്മിഷന്‍ ആവശ്യമുള്ള രോഗികളെ തിരിച്ചയയ്ക്കുകയാണ് ആശുപത്രികള്‍ ചെയ്തതെന്ന് ഹെല്‍ത്ത് ഫൗണ്ടേഷന്‍ കണ്ടെത്തി. 2022-ല്‍ 41,000 ദീര്‍ഘകാല അഡ്മിഷന്‍ ആവശ്യമായി വന്നിരുന്നു. ഓരോ രാത്രിയും 4100 അധിക രോഗികള്‍ വീതം എന്‍എച്ച്എസ് ബെഡുകളിലെത്തി. 90% ബെഡുകളിലും രോഗികള്‍ എത്തിയതോടെ ആശുപത്രികള്‍ കനത്ത സമ്മര്‍ദത്തിലായി മാറുകയായിരുന്നു. എന്നാല്‍ എന്‍എച്ച്എസ് സേവനം റേഷന്‍ വ്യവസ്ഥയിലായെന്ന ആരോപണം എന്‍എച്ച്എസ് നിഷേധിച്ചു. റെക്കോര്‍ഡ് ഡിമാന്‍ഡ് ഉണ്ടായിട്ടും കഠിനാധ്വാനം നടത്തി രോഗികള്‍ക്ക് പരിചരണം ഉറപ്പാക്കുന്ന ജീവനക്കാരെ അപമാനിക്കുന്നതാണ് ഈ വാര്‍ത്തയെന്ന് വക്താവ് തിരിച്ചടിച്ചു.