ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിലെ ഫ്രണ്ട്ലൈന്‍ ജോലിക്കാര്‍ക്ക് നേരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങളില്‍ നിന്നും രക്ഷ നേടാനായി ബോഡി ക്യാമറകള്‍ നല്‍കുന്നു. ഓരോ മാസവും 200-ലേറെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ക്ക് ഗുരുതരമായ ശാരീരിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്.
ജീവനക്കാര്‍ നേരിടേണ്ടി വരുന്ന ഈ അക്രമങ്ങള്‍ സാരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതായി ടെസ്‌കോ മേധാവി കെന്‍ മര്‍ഫി പറഞ്ഞു. ഇത് ഷോപ്പേഴ്സിനും, റീട്ടെയില്‍ ജോലിക്കാര്‍ക്കും നേരെയുള്ള അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ നിയമവും, പോലീസും നോക്കുകുത്തിയായി മാറാതിരിക്കാന്‍ നിയമത്തില്‍ മാറ്റം വേണമെന്നാണ് ആവശ്യം ഉയരുന്നത്.
റീട്ടെയില്‍ കുറ്റകൃത്യങ്ങള്‍ നടന്നാല്‍ മൂന്നില്‍ രണ്ട് കേസുകളിലും ഓഫീസര്‍മാര്‍ സ്ഥലത്ത് എത്താറില്ല. ഓരോ വര്‍ഷവും കടകളില്‍ നിന്നുമുള്ള അടിച്ചുമാറ്റല്‍ മൂലം 1 ബില്ല്യണോളം നഷ്ടമാണ് ബിസിനസ്സുകള്‍ക്ക് നേരിടേണ്ടി വരുന്നത്. ബ്രിട്ടന്‍ 'തകര്‍ന്നതായി' 72 ശതമാനം വോട്ടര്‍മാര്‍ കരുതുന്നുവെന്ന് ഒരു സുപ്രധാന സര്‍വ്വെയും വ്യക്തമാക്കുന്നു.
കോ-ഓപ്പിനും, വെയ്റ്റ്റോസിനും പിന്നാലെയാണ് ടെസ്‌കോ മേധാവിയും ജീവനക്കാര്‍ക്ക് ക്യാമറ നല്‍കാന്‍ നിര്‍ബന്ധിതമാകുന്നത്. യുകെയില്‍ 2800 സ്റ്റോറുകളിലായി 3 ലക്ഷത്തോളം ആളുകള്‍ക്ക് ജോലി നല്‍കുന്ന ടെസ്‌കോയില്‍ ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കാല്‍ശതമാനം കൂടുതലാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മേഖലയിലെ മോഷണങ്ങള്‍ ഇരട്ടിയായി. 2022-ല്‍ 950 മില്ല്യണ്‍ നഷ്ടം വരുത്തിവെച്ച മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പോലീസ് തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം പറയുന്നു. |