തമിഴ് സിനിമയില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടി അഞ്ജലി നായര്‍. താന്‍ മൂന്ന് സിനിമകള്‍ക്ക് ശേഷം തമിഴ് സിനിമാ രംഗം വിടാന്‍ തന്നെ കാരണം ആ സംഭവമാണെന്നും അഞ്ജലി പറഞ്ഞു.
അഞ്ജലിയുടെ വാക്കുകള്‍ :
'എന്റെ ആദ്യ സിനിമ 2009 ല്‍ ആയിരുന്നു. ഈ സിനിമയിലെ വില്ലനായിരുന്നു പ്രണയാഭ്യര്‍ത്ഥന നടത്തിയത്. സിനിമയുടെ സഹ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു അയാള്‍. അതുകൊ ണ്ട് തന്നെ ഷൂട്ട് ഇല്ലെങ്കിലും സെറ്റില്‍ വരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്റെ ചേച്ചി നന്ദന ഭരതരാജ് അങ്കിളിന്റെ മകനെ വിവാഹം കഴിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ ചേച്ചിക്ക് തമിഴ് സംസ്‌കാരത്തിലേക്ക് വരാമെങ്കില്‍ എന്തുകൊണ്ട് അഞ്ജലിക്ക് എന്നെ വിവാഹം കഴിച്ചുകൂടായെന്ന് അയാള്‍ ചോദിച്ചു. പക്ഷേ എനിക്ക് അത് സ്വീകരിക്കാന്‍ സാധിക്കില്ലായിരുന്നു. എനിക്ക് നാട്ടില്‍ നിക്കാനായിരുന്നു താത്പര്യം. സിനിമയ്ക്ക് വേണ്ടിയായിരുന്നു ഞാന്‍ തമിഴ്നാട്ടിലേക്ക് പോയത്. തുടര്‍ന്നുള്ള സിനിമയുടെ ലൊക്കേഷനിലെല്ലാം അയാള്‍ ശല്യമായി മാറി. മണിക്കൂറുകളോളം ദൂരെ മാറി നിന്ന് എന്നെ നോക്കിക്കൊണ്ട് നില്‍ക്കുക, ഞാന്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന വണ്ടി കണ്ടെത്തി അതില്‍ കയറുക, ട്രെയിനില്‍ നിന്ന് തള്ളിയിടാന്‍ നോക്കുക, ബാഗ് എടുത്ത് ഓടുക തുടങ്ങി കുറേ കാര്യങ്ങള്‍ ചെയ്തു. ഒരുദിവസം ഈ ബാഗ് തരാമെന്ന് പറഞ്ഞ് ഇയാളുടെ സഹോദരിമാര്‍ എന്നെ വീട്ടിലേക്ക് വിളിച്ച് വരുത്തി. വീട്ടില്‍ എന്റെ സിനിമാ പോസ്റ്ററുകളുണ്ട് അത് കണ്ടിട്ട് പോകാം, സഹോദരന്‍ വീട്ടില്‍ ഇല്ലെന്നൊക്കെ പറഞ്ഞ് അകത്തേക്ക് ക്ഷണിച്ചു. ഇത് വിശ്വസിച്ച് ഞാന്‍ അകത്തേക്ക് കയറിയപ്പോള്‍ ഇയാളുടെ അനിയത്തി പെട്ടെന്ന് വാതിലടച്ച് കുറ്റിയിട്ടു. ഞാന്‍ ഹാളില്‍ കാണുന്നത് ഇയാള്‍ നില്‍ക്കുന്നതായിരുന്നു. കൈയില്‍ ഊരിപ്പിടിച്ച കത്തിയൊക്കെ ഉണ്ടായിരുന്നു. ആ സമയത്ത് കയ്യില്‍ ഫോണ്‍ ഇല്ലായിരുന്നു. ഇയാള്‍ എന്നെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കുറേ മുദ്രപത്രത്തിലൊക്കെ ഒപ്പിടുവിച്ചു. അടുത്ത സിനിമയില്‍ ഞാന്‍ തന്നെ നായികയായി അഭിനയിക്കാമെന്നുള്ള മുദ്രപത്രമായിരുന്നു അത്. ഇതിന് പുറമെ ഭീഷണിപ്പെടുത്തി എന്നെകൊണ്ട് ഒരു ലൗ ലെറ്ററും എഴുതിച്ചിരുന്നു. ഈ സമയത്ത് എന്റെ ഫോണ്‍ അവരെ തന്നെ പിടിച്ച് വച്ചിരിക്കുകയായിരുന്നു. അമ്മയും ഒപ്പം വന്ന മറ്റ് സിനിമാ പ്രവര്‍ത്തകരും എന്നെ കാണാതെ പുറത്ത് നിന്ന് ഫോണ്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് എനിക്കൊരു ബുദ്ധി തോന്നി ഞാന്‍ അയാളോട് പറഞ്ഞു, ആ ഫോണ്‍ ഒന്ന് തരുമോ, ഞാന്‍ അമ്മയെ സമാധാനിപ്പിച്ചില്ലെങ്കില്‍ അവരെല്ലാം പേടിച്ച് ഇവിടേക്ക് കയറി വരുമെന്ന്. ഇയാള്‍ ഫോണ്‍ തന്നതോടെ ഞാന്‍ ആ ഫോണ്‍ വാങ്ങി വേഗം അമ്മയ്ക്ക് സിഗ്‌നല്‍ നല്‍കി. ഉടന്‍ അമ്മയും സംഘവും എത്തി. അവന്‍ അപ്പോഴേക്കും ഇറങ്ങിയോടിയിരുന്നു. അന്ന് നാട്ടിലേക്കുള്ള എന്റെ ട്രെയിന്‍ ടിക്കറ്റെല്ലാം ക്യാന്‍സലാക്കി ചെന്നൈയില്‍ നിന്ന് കൊച്ചി വരെ കാറിലാണ് അണിയപ്രവര്‍ത്തകര്‍ എന്നെ എത്തിച്ചത്. അതില്‍ പിന്നെ കുറച്ച് നാളത്തേക്ക് തമിഴ്നാട്ടിലേക്ക് പൊലീസ് പ്രൊട്ടക്ഷനോടെയാണ് ഞാന്‍ പോയിരുന്നത്'- അഞ്ജലി പറഞ്ഞു. |