ലണ്ടന്‍: എന്‍എച്ച്എസില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളുടെ ശരിയായ കണക്കെടുപ്പ് ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. കൈവിട്ട തോതില്‍ അപ്പോയിന്റ്മെന്റുകളും, ഓപ്പറേഷനുകളും റദ്ദാക്കേണ്ടി വന്നതായി പ്രാഥമിക വിവരങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന്റെ വേഗത കുറയ്ക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇതിനിടയിലാണ് നവംബറില്‍ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റിന് നീളം കുറഞ്ഞതായി കണക്കുകള്‍ പുറത്തുവരുന്നത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് കാത്തിരിപ്പ് പട്ടികയില്‍ ഈ കുറവ് രേഖപ്പെടുത്തുന്നത്. എന്നിരുന്നാലും രോഗികള്‍ക്ക് ലഭിക്കുന്ന പരിചരണം ഇപ്പോഴും അസ്വീകാര്യമായ നിലയിലാണ്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 6.39 മില്ല്യണ്‍ ആളുകളാണ് 7.61 മില്ല്യണ്‍ പ്രൊസീജ്യറുകള്‍ക്കായി കാത്തിരിക്കുന്നത്. ഒക്ടോബറിലെ 6.44 മില്ല്യണ്‍ പേര്‍ കാത്തിരിക്കുന്ന 7.71 മില്ല്യണ്‍ പ്രൊസീജ്യറുകളില്‍ നിന്നുമാണ് ഈ കുറവ്. ആരോഗ്യമേധാവികള്‍ക്ക് ഉത്തേജനവും, ഋഷി സുനാകിന് ആശ്വാസവുമേകുന്ന കണക്കുകള്‍ കൂടിയാണിത്. ഈ ഘട്ടത്തിലും എ&യിലും, ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിലും ആശുപത്രികള്‍ ഇപ്പോഴും മെല്ലെപ്പോക്കിലാണ്. കഴിഞ്ഞ വര്‍ഷത്തെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ചില സുപ്രധാന ലക്ഷ്യങ്ങള്‍ നേടാന്‍ ഇപ്പോഴും എന്‍എച്ച്എസിന് സാധിച്ചിട്ടില്ലെന്ന് കിംഗ്സ് ഫണ്ടിലെ സാറാ വൂള്‍നൗവ് പറഞ്ഞു. കാഷ്വാലിറ്റിയില്‍ പത്തില്‍ നാല് രോഗികള്‍ വീതം നാല് മണിക്കൂറിലേറെ കാത്തിരിക്കുന്നു. ഡിസംബറില്‍ വാര്‍ഡില്‍ ഒരു ബെഡ് ലഭിക്കാനായി 4 മുതല്‍ 12 മണിക്കൂര്‍ വരെ കാത്തിരുന്നത് 148,282 പേരാണ്. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ നേരിട്ടാല്‍ ആംബുലന്‍സ് പ്രതികരിക്കാന്‍ 45 മിനിറ്റ് വരെ വേണ്ടിവരുന്നുണ്ട്.