ലണ്ടന്‍: യുകെയിലെ പ്രമുഖ എന്‍എച്ച്എസ് ആശുപത്രികളിലും രോഗികളെ ചികില്‍സിക്കുന്നതിനുള്ള പോരായ്മ ചൂണ്ടിക്കാട്ടിയുള്ള ബിബിസി റിപ്പോര്‍ട്ട് പുറത്ത്. 20 വര്‍ഷത്തെ റെക്കോര്‍ഡുകള്‍ വിലയിരുത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ വടക്കന്‍ അയര്‍ലന്‍ഡും വെയില്‍സും ഫോര്‍ ഹവര്‍ ആക്‌സിഡന്റ് ആന്‍ഡ് എമെര്‍ജന്‍സി(എ&ഇ) ടാര്‍ഗറ്റ് ഒരിക്കല്‍ പോലും നിറവേറ്റിയിട്ടില്ലെന്ന് കണ്ടെത്തി. ഇത് അപകട-അടിയന്തര സഹായങ്ങള്‍ക്കായി പ്രവേശിക്കുന്ന രോഗികള്‍ ചികിത്സയ്ക്കായും മറ്റും നാല് മണിക്കൂറില്‍ കൂടുതല്‍ കാത്തിരിക്കാതിരിക്കാനായി നടപ്പാക്കിയ നിയമമാണ്. എ&ഇ, ക്യാന്‍സര്‍, പ്ലാന്‍ഡ് കെയറിനുള്ള കാത്തിരുപ്പ് സമയം എന്നിവ ഉള്‍ക്കൊള്ളുന്ന മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് റിപ്പോര്‍ട്ടിനായി ഏറ്റവും കൂടുതല്‍ പരിഗണിച്ചത്.
കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്‌കോട്ട്ലന്‍ഡിലെ എന്‍എച്ച്എസ് മാത്രമാണ് എ&ഇയിലെ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് 2020-ല്‍ രോഗികളുടെ എണ്ണം കുറഞ്ഞിരുന്ന ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ആയിരുന്നു. അതേസമയം തങ്ങളുടെ പിഴവുകള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള അവസരമാണിതെന്ന് കിംഗ്‌സ് ഫണ്ട് തിങ്ക് ടാങ്ക് ചീഫ് അനലിസ്റ്റ് ശിവ ആനന്ദശിവ പറഞ്ഞു. ചികിത്സകളില്‍ വരുന്ന കാലതാമസം രോഗികളെ അപകടത്തിലാക്കുന്നുവെന്ന അഭിപ്രായം മുന്നോട്ട് വരുന്നുണ്ട്. ചികിത്സയ്ക്കായി കാത്തിരിക്കുമ്പോള്‍ പലരുടെയും ആരോഗ്യം മോശമാവുന്ന സാഹചര്യം ഉണ്ടാവാറുണ്ടെന്ന് എന്‍എച്ച്എസ് പേഷ്യന്റ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് റേച്ചല്‍ പവര്‍ പറഞ്ഞു. അതേസമയം വെയ്റ്റിംഗ് ടൈം കുറയ്ക്കാനുള്ള നീക്കങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.